എലപ്പുള്ളി: ഓണം വിപണി ലക്ഷ്യമിട്ട് എലപ്പുള്ളിയിൽ ചെണ്ടുമല്ലി വിളവെടുപ്പ് സജീവമായി.ഓരോ കൃഷിയിടത്തിലെ വിളവെടുപ്പും വിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുകയാണ്. ഓണത്തിനുള്ള പുഷ്പങ്ങൾക്ക് തമിഴ്നാടിനെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കൃഷിവകുപ്പും പാടശേഖര സമിതികളും കൈകോർത്ത് ഏതാനും വർഷം മുമ്പ് ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. ഓരോ വർഷം കഴിയുംതോറും കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിച്ചു. ഇപ്പോൾ 18 കർഷകർ 25 ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്യുന്നു. എലപ്പുള്ളിയിലെ ചെണ്ടുമല്ലി ഇപ്പോൾ ജില്ല മുഴുവൻ വിറ്റഴിക്കുന്നുണ്ട്. വിളവെടുപ്പ് ഉത്സവമായാണ് ഇവിടെ ചെണ്ടുമല്ലി പറിക്കുന്നത്. കൃഷി വകുപ്പും ഹോർട്ടികൾച്ചറൽ മിഷനും, ഫ്ളവർ ഗ്രോവേഴ്സ് സൊസൈറ്റിയും പിന്തുണയുമായുണ്ട്. തമിഴ്നാട് പുഷ്പ വിപണിയുമായി മത്സരിച്ച് വിജയഗാഥ രചിച്ച എലപ്പുള്ളി മാതൃക സമീപ പഞ്ചായത്തുകളും സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എലപ്പുള്ളി മണിയേരി ചെന്താമരയുടെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ബി.എസ്.വിനോദ് കുമാർ, കെ.ദേവദാസ്, ചെന്താമര, സോഫിയ, രമേശൻ, ജയകുമാർ, ശ്രീറാം, പൊന്നുക്കുട്ടൻ, ശകുന്തള, അരുൾ ജോസഫ്, ജൈനിവാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |