
പ്രമാടം : മല്ലശേരി എസ്.ബി.ഐ ശാഖയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഫയർ ഫോഴ്സിന്റെയും കെ.എസ്.ഇബിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സുരക്ഷാപരിശോധന നടത്തും. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിന് ഫയർഫോഴ്സിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ല. പഞ്ചായത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് മാത്രമാണുള്ളത്. ബാങ്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഫയർ ഫോഴ്സിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് വേണമെന്ന് ചട്ടമുണ്ടെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. കെ.എസ്.ഇ.ബി സുരക്ഷാ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കെലും മിനി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന എയർ ഹോൾ ഇല്ലാത്ത മുറിയിൽ പേപ്പർ ഫയലുകൾ അലക്ഷ്യമായി സൂക്ഷിച്ചതാണ് തീപിടിത്തിന് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ പ്ളാനും വൈദ്യുതി, ഫയർ ലൈനുകൾ ഉൾപ്പടെയുള്ളയുടെയുള്ള സ്കെച്ചുകൾ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി. തീപിടിത്തമുണ്ടായ മുറിയിൽ നിന്ന് ഫയലുകൾ പൂർണമായും നീക്കം ചെയ്തു.
എസ്.ബി.ഐ ശാഖയ്ക്ക് പുറമെ ഇവിടെ സ്വകാര്യ പണമിടപാട് സ്ഥാപനവും മെഡിക്കൽ സ്റ്റോറും ലാപ് ടോപ്പ് സർവ്വീസ് സെന്ററും ഉൾപ്പടെ മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതിനോട് ചേർന്ന് മിനി സൂപ്പർ മാർക്കറ്റ് ഉൾപ്പടെ നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. എല്ലാം ഒന്നിനോട് ഒന്ന് ചേർന്നിരിക്കുന്ന കെട്ടിടങ്ങളാണ്. ഓട് മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഇതിൽ ഭൂരിഭാഗവും. ബാങ്കിൽ നിന്ന് തീ പുറത്തേക്ക് പടർന്നിരുന്നെങ്കിൽ ഈ സ്ഥാപനങ്ങൾ ഉൾപ്പടെ അഗ്നിക്ക് ഇരയാകുമായിരുന്നു.
ബാങ്കിനുള്ളിൽ മാനേജറുടെ ക്യാബിനോട് ചേർന്ന റെക്കോഡ്സ് റൂമിൽ നിന്ന് തീയും പുകയും ഉയർന്നിട്ടും ഫയർ അലാറവും ഓട്ടോമാറ്റിക് വാട്ടർ സ്പ്രേ സിസ്റ്റവും പ്രവർത്തിക്കാതിരുന്നതും ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ഫയർ ഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |