
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ജഗതിയിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. രാവിലെ എട്ടുമുതൽ പത്തരവരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ടുവരെയും ഇവിടെ വാഹനങ്ങളുടെ നീണ്ടനിരയാണ്. രാവിലെയുള്ള കുരുക്ക് കാരണം ഓഫീസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവർ വൈകിയാണ് എത്തുന്നത്.
ഈ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾ,കെ.എസ്.ആർ.ടി.സി ബസുകൾ,സ്കൂൾ ബസുകൾ,ചരക്ക് വാഹനങ്ങൾ എന്നിവ കൂട്ടമായി എത്തുന്നതോടെ ജംഗ്ഷൻ പൂർണമായും 'ബ്ലോക്കാകും'. സിഗ്നൽ മാറിയാലും ഏറേനേരം കാത്തുനിന്ന ശേഷമാണ് പല വാഹനങ്ങളും ജംഗ്ഷൻ കടക്കുന്നത്. ആംബുലൻസുകളും രോഗികളുമായെത്തുന്ന വാഹനങ്ങളും കുരുക്കിൽപ്പെടുന്നതാണ് കൂടുതൽ ബുദ്ധിമുട്ടാകുന്നത്.
കാൽനട യാത്രക്കാർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. കാട്ടാക്കട ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് നഗരത്തിലേക്കുള്ള പ്രവേശന കവാടമാണ് ജഗതി ജംഗ്ഷൻ.
ട്രാഫിക് പരീക്ഷണങ്ങളും വിജയിച്ചില്ല
തിരക്കേറിയ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ജഗതിയിൽ ട്രാഫിക് പൊലീസിനെ ഏർപ്പെടുത്തിയിട്ടും കുരുക്ക് കുറഞ്ഞിട്ടില്ല. പ്രശ്‌നം പരിഹരിക്കാൻ റോഡ് വീതികൂട്ടൽ, ജംഗ്ഷൻ പുനഃക്രമീകരണം,സർവീസ് റോഡ്,സ്മാർട്ട് സിഗ്നൽ സംവിധാനം,അനധികൃത പാർക്കിംഗ് നിയന്ത്രണം തുടങ്ങിയ പദ്ധതികൾ പല വർഷങ്ങളിലായി പ്രഖ്യാപിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
പരിഹാരം വേണം
റോഡിന്റെ വീതി കുറവായതും ജംഗ്ഷനിൽ ഒരേസമയം പല ദിശകളിൽ നിന്ന് വാഹനങ്ങളെത്തുന്നതും ഗതാഗത നിയന്ത്രണം ബുദ്ധിമുട്ടിലാക്കുകയാണ്. ചെറിയ അപകടമോ മഴയോ ഉണ്ടായാൽ ഗതാഗതം പൂർണമായും താറുമാറാകുന്ന സാഹചര്യമാണുള്ളത്. താത്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ മാത്രം പോരെന്നും ജഗതി ജംഗ്ഷന് കൃത്യമായ ആസൂത്രണത്തോടെയുള്ള വികസന പദ്ധതിയാണ് വേണ്ടതെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |