
പാലോട്: മലയോര മേഖലകളിൽ വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെട്ട് മരിക്കുന്നവരുടെയും എണ്ണം കൂടുന്നു. ചികിത്സ തേടി കഴിയുന്നവരുടെ എണ്ണവും കുറവല്ല. പുലർച്ചെ തൊഴിൽ തേടി പുറത്തിറങ്ങുന്ന തൊഴിലാളികളെയാണ് കാട്ടുപോത്തും കാട്ടാനയും കാട്ടുപന്നിയും ക്രൂരമായി ആക്രമിക്കുന്നത്. നേരത്തെ കാർഷിക വിളകൾ മാത്രം നശിപ്പിച്ചിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ മനുഷ്യരെയും നേരിടാൻ തുടങ്ങി. സോളാർ വേലിയും കിടങ്ങുകളും നടപ്പിലായില്ല.കൃഷിയിടത്തിലിറങ്ങുന്ന പന്നിയും ആനയും റബ്ബർ,വാഴ,മരച്ചീനി,പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ മടങ്ങൂ. പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്.ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്.വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽപ്പെടുന്നത്.ഭക്ഷണം തേടി നാട്ടിലേക്ക് എത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്.
പെരിങ്ങമല കാട്ടാനകളുടെ നിയന്ത്രണത്തിൽ
പെരിങ്ങമല പഞ്ചായത്തിലെ മലയോര മേഖലയിൽ ആനശല്യം രൂക്ഷമാകുന്നു. രാത്രിയായാൽ വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഇടവം കാട്ടിലക്കുഴി,കോളച്ചൽ നാല് സെന്റ് കോളനി,കൊന്നമൂട് പ്രദേശങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. നിരവധി സമരങ്ങളും ധർണകളും നടത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്തെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.ആനകൾ വീടിന് സമീപമെത്തുമ്പോൾ വനംവകുപ്പിനെ അറിയിക്കും. അഞ്ചോ,ആറോ ജീവനക്കാരെത്തിയാലും ആനയെ തുരത്താനാകില്ല. ആനകൾ കോഴിക്കൂടും വീടിന്റെ അടുക്കളയും ഉൾപ്പെടെ നശിപ്പിക്കുന്നുണ്ട്.വഴികളിൽ കിടങ്ങുകൾ സ്ഥാപിച്ച് ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം. അധികൃതരുടെ ഭാഗത്തുനിന്ന് വന്യമൃഗശല്യം തടയുന്നതിനുള്ള നടപടികൾ ഉടൻ ഉണ്ടായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജനങ്ങൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |