പാവറട്ടി : പഴയ ഇലക്ട്രോണിക് സാധനങ്ങൾ സൂക്ഷിക്കുന്നത് ഹോബിയാക്കിയിരിക്കുകയാണ് വെങ്കിടങ്ങ് സെന്ററിൽ ടെക്‌നിക്കൽ റെക്കോർഡിംഗ് സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്ന പി.എ.അബ്ദുൾ അസീസ്. റേഡിയോയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു ഈ കാലത്ത് ആളുകൾ ചോദിക്കാറുണ്ട് 'അസീസ്, ഈ ആക്രി സാധനങ്ങൾ ഇങ്ങനെ സൂക്ഷിച്ചിട്ട് എന്ത് കിട്ടാനാണ്'എന്ന് . അപ്പോഴൊക്കെ അബ്ദുൾ അസീസ് റേഡിയോകളുടെ നോബുകൾ പതുക്കെ തിരിക്കും. സ്റ്റേഷനുകൾ മാറുമ്പോൾ ഉണ്ടാകുന്ന ആ 'ഘർഷണ ശബ്ദം' പോലും അദ്ദേഹത്തിന് സംഗീതമായിരുന്നു. ഇതൊന്നും ആക്രിയല്ല,ഇതെന്റെ ഹോബിയാണ്. അബ്ദുൾ അസീസ് ചിരിച്ചുകൊണ്ട് പറയും. അസീസിന്റെ കയ്യിൽ നൂറിലധികം പഴയ റേഡിയോ ശേഖരമുണ്ട്. 1970 മുതൽ 2026 വരെയുള്ള റേഡിയോ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട് . റേഡിയോകൾ സിനിമ ഷൂട്ടിംഗിനായി ആവശ്യക്കാർ കൊണ്ടുപോകാറുണ്ട്. ചിലർ പുതിയ വീട്ടിലേക്ക് മാറുമ്പോൾ പഴയ റേഡിയോയും പഴയ വി.സി.ആർ ഡക്ക് സെറ്റ്, ഗ്രാമഫോൺ തുടങ്ങി പഴമയുടെ ഗൃഹാതുരത്വമുള്ള ഇലക്ട്രോണിക് സാധനങ്ങൾ ഗിഫ്ടായി നൽകാറുണ്ടെന്ന് അബ്ദുൾ അസീസ് പറയുന്നു. ഇദ്ദേഹത്തിന്റെ കട പഴയ ഇലക്ട്രോണിക് സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |