
ഉദ്ഘാടനം ജൂലായ് 27ന് എറണാകുളത്ത്
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ടാബ്‌ലെറ്റ് പി.സി.യും വാങ്ങാൻ ഈടില്ലാത്ത വായ്പകൾ കേരള ബാങ്ക് ലഭ്യമാക്കുന്നു. ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം 27ന് എറണാകുളത്ത് നടക്കുമെന്ന് പ്രസിഡന്റ് പി.മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജെൻസിടെക് എന്ന ഈ വായ്പയുടെ പലിശ 6.95 ശതമാനമാണ്. 30 തവണകളായി തിരിച്ചടച്ചാൽ മതി. ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ കിട്ടും. വിദ്യാർത്ഥിയുടെ രക്ഷകർത്താവിന്റെ പേരിൽ കൂടെയായിരിക്കും വായ്പ. മികച്ച സിബിൽ സ്കോറുള്ള ബന്ധുവിന്റെ വ്യക്തിഗത ഗ്യാരന്റി വേണം.
കേരള ബാങ്കിന്റെ വിപുലീകരണത്തിനായി തിരുവനന്തപുരത്തും കൊച്ചിയിലും ഐ.ടി. സംരംഭക മേളയും കാർഷിക, ചെറുകിട വ്യവസായികളെ സഹായിക്കാൻ പ്രത്യേക മേഖലാ സമ്മേളനങ്ങളും നടത്തും. പ്രവാസികൾ, .കർഷകർ, വ്യവസായികൾ, ക്ഷീരകർഷകർ എന്നിവരുടെ സംഗമങ്ങൾ വിവിധ ഇടങ്ങളിലുണ്ടാകും. കേരളബാങ്കിലെ ഒഴിവുകൾ നികത്തും.
കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ കേരള ബാങ്ക് മികച്ച നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.ബിസിനസ് 101204 കോടിയിൽ നിന്ന് 1,29,000കോടി രൂപയായി ഉയർന്നു.
മൂലധന വർദ്ധനയ്ക്കായി പ്രാഥമിക സംഘങ്ങളിൽ നിന്ന് 200കോടിയുടെ ബോണ്ടും നബാർഡിൽ നിന്ന് 200കോടി വായ്പയും എടുക്കും.
വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ടി. വി. രാജേഷ്,സി.ഇ.ഒ.ജോർട്ടി എം.ചാക്കോ,എക്‌സിക്യുട്ടീവ് ഡയറക്ടർ റോയ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |