
കൊച്ചി: നടപ്പു സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ 80 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാനപാദത്തിൽ 81 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ ഇസാഫ് വളർച്ച നേടി. ചെറുകിട സംരംഭങ്ങൾ, കൃഷി, റീട്ടെയ്ൽ, സ്വർണ വായ്പ തുടങ്ങിയ മേഖലകളിൽ പ്രകടനം മെച്ചപ്പെടുത്തിയതാണ് ബാങ്കിനെ ലാഭത്തിലാക്കിയത്. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 50000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. മൊത്തം വായ്പ 27 ശതമാനം വാർഷിക വളർച്ചയോടെ 23,216 കോടി രൂപയും നിക്ഷേപം 19 ശതമാനം വാർഷിക വളർച്ചയോടെ 26,924 കോടി രൂപയുമായി. മൊത്തം വായ്പയിൽ 62 ശതമാനമാണ് സുരക്ഷിത വായ്പകൾ. കാസ (കറന്റ് അക്കൗണ്ട്: സേവിംഗ്‌സ് അക്കൗണ്ട്) അനുപാതം 12 ശതമാനം വളർച്ചയോടെ 6,297 കോടി രൂപയിലെത്തി. ബാങ്കിന്റെ വായ്പാ- നിക്ഷേപ അനുപാതം 82.3 ശതമാനമാണ്. ആസ്തിഗുണമേന്മകളിൽ ശക്തമായ പ്രകടനമാണ് ബാങ്ക് നടത്തിയത്. മൊത്ത നിഷ്ക്രിയ ആസ്തി 5.4 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.8 ശതമാനമായും മെച്ചപ്പെട്ടു. നീക്കിയിരുപ്പ് അനുപാതം ഉയർന്ന് 85.5 ശതമാനത്തിലെത്തി. അറ്റ പലിശ മാർജിൻ 7.9 ശതമാനമായി വർധിച്ചപ്പോൾ പലിശ വരുമാനം 33 ശതമാനം വാർഷിക വളർച്ചയോടെ 1098 കോടി രൂപയായി ഉയർന്നു. . വായ്പകളിലെ റിസ്ക് കുറച്ചും, ആസ്തികളുടെ ഗുണമേന്മ വർദ്ധിപ്പിച്ചും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. കെ പോൾ തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |