തിരുവനന്തപുരം: സ്വന്തം ബ്രാൻഡിൽ തേയിലയും കാപ്പിപ്പൊടിയും വിപണിയിലെത്തിക്കാനൊരുങ്ങി വനംവകുപ്പ്. കേരളാ വനം വികസന കോർപറേഷന്റെ (കെഎഫ്‌ഡിസി) നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ ബ്രാൻഡിന് പേര് നൽകാൻ പൊതുജനങ്ങൾക്കും അവസരം. വനംമന്ത്രി ഷിബു ബേബിജോൺ ഇക്കാര്യം അറിയിച്ചുകൊണ്ട് ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് പങ്കിട്ടു. ഈ പോസ്റ്റുകളുടെ കമന്റ് ബോക്‌സിലൂടെ പേര് നിർദേശിക്കാനാണ് പൊതുജനങ്ങൾക്ക് അവസരം ലഭിച്ചിരിക്കുന്നത്.
പേരുകൾ നിർദേശിക്കാനുള്ള അവസാന തീയതി നാളെയാണ്. തിരഞ്ഞെടുക്കുന്ന പേരിന് ക്യാഷ് പ്രൈസാകും നൽകുന്നത്. പുതിയ ബ്രാൻഡിൽ ഉൽപാദിപ്പിക്കുന്ന തേയിലയും കാപ്പിപ്പൊടിയും രണ്ട് മാസത്തിനകം വിപണിയിലെത്തിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. സാധാരണയായി വനോപഹാർ എന്ന പേരിലാണ് കെഎഫ്‌ഡിസിയുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചിരുന്നത്. ബ്ലെൻഡ് ചെയ്യാത്ത കാപ്പിപ്പൊടിയുടെ വിൽപന നേരത്തെയുണ്ടായിരുന്നെങ്കിലും കോർപറേഷൻ ഇതാദ്യമായാണ് വിപണയിൽ തേയില എത്തിക്കുന്നത്.
വയനാട് മാനന്തവാടിയിലുള്ള കെഎഫ്‌ഡിസിയുടെ തോട്ടത്തിൽ വിളയുന്ന തേയിലയാണ് പുതിയ ബ്രാൻഡിനായി ഉപയോഗിക്കുന്നത്. തേയില സംസ്‌കരണത്തിനായി വനംവകുപ്പിന് സ്വന്തമായി ഫാക്‌ടറിയില്ലാത്തതിനാൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടും. അതേസമയം, വനംവകുപ്പിന്റെ മൂന്നാറിലെ ഫാക്‌ടറിയിൽ കാപ്പിക്കുരു പൊടിക്കാൻ കഴിയും. നെല്ലിയാമ്പതി, മൂന്നാർ, ഗവി എന്നിവിടങ്ങളിലെ തോട്ടങ്ങളിൽനിന്ന് ശേഖരിക്കുന്ന കാപ്പിക്കുരു ഈ ഇവിടെയെത്തിച്ചാകും സംസ്‌കരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |