പർവതാരോഹണത്തിനിടെ കുഴഞ്ഞുവീണ വളർത്തുനായയെ താഴെയിറക്കി ദൗത്യസംഘം. സ്‌കോട്‌ലാന്റിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ബെൻ നെവിസിലൂടെയുള്ള യാത്രയിറക്കിടെയാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയുടെ ബോധം നഷ്‌ടമായത്. തുടർന്ന് ലോക്കോബാർ മൗണ്ടൻ റെസ്‌ക്യൂ സംഘത്തിലെ അംഗങ്ങൾ സ്‌ട്രച്ചറിലേറ്റിയാണ് നായയെ പർവതത്തിൽനിന്ന് താഴെയിറക്കിയത്.
സാറേ സ്വദേശിയായ ക്രിസ്റ്റീന ബ്ലൂമറിന്റെ ഉടമസ്ഥതയിലുള്ള ടോക്കിയോയെന്ന നായയാണ് അസുഖബാധിനായത്. യാത്രാമദ്ധ്യേ വഴിയിൽകിടന്നുകിട്ടിയ കഞ്ചാവ് കഴിച്ചതാകാം നായയുടെ ബോധം നഷ്‌ടമാകാൻ കാരണമെന്ന് ഡോക്‌ടർമാർ പറയുന്നു. ടോക്കിയോയ്‌ക്ക് കാലുകളുടെ ചലനം നഷ്‌ടമാവുകയും ബോധം ഇടവിട്ട് വന്നുപോകുകയും ചെയ്‌തതോടെ നന്നായി ഭയന്നുപോയെന്ന് ക്രിസ്റ്റീന ബ്ലൂം പറയുന്നു.
'ടോക്കിയോയെ സുരക്ഷിതമായി പർവതത്തിൽനിന്ന് താഴെയിറക്കാൻ ലോക്കോബർ മൗണ്ടൻ റെസ്‌ക്യു ടീമിന്റെ സഹായമില്ലാതെ എനിക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല. 25 കിലോഗ്രാം ഭാരമുള്ള ഒരു ലാബ്രഡോറിനെ ഒറ്റയ്‌ക്ക് ബെൻ നെവിസിൽനിന്ന് താഴെയിറക്കുക അസാദ്ധ്യമായിരുന്നു. ടോക്കിയോ കഞ്ചാവ് വലിച്ചതിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. രക്തപരിശോധനയും നടത്തി. ശരീരതാപനില പരിശോധിക്കുന്ന സമയത്ത് അനുഭവപ്പെട്ട കഞ്ചാവിന്റെ വ്യക്തമായ ഗന്ധമാണ് ഡോക്‌ടർമാർക്ക് കൂടുതൽ സംശയമുണ്ടാക്കിയത്. കഞ്ചാവ് വലിക്കുന്നൊരാളുടെ സമീപത്ത് നിൽക്കുന്നതുപോലെയാണ് ടോക്കിയോയ്‌ക്ക് അരികിൽ നിന്നപ്പോൾ തോന്നിയത്'- ക്രിസ്റ്റീന പറഞ്ഞു.
പ്രകൃതിയിലെ മനോഹരമായ ഇടങ്ങളിൽപ്പോലും ഉപേക്ഷിച്ച മയക്കുമരുന്നുകളും മറ്റ് വിഷപദാർത്ഥങ്ങളും കാണപ്പെടാമെന്നും അത്തരം വസ്‌തുക്കൾ വളർത്തുമൃഗങ്ങൾ കഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ക്രിസ്റ്റീന കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |