
ന്യൂഡൽഹി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാർ മടിക്കുന്നത് രഹസ്യ ഡീലുള്ളതുകൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലേശമെങ്കിലും ഉളുപ്പുണ്ടെങ്കിൽ പിണറായി രാജി വയ്ക്കുകയാണ് വേണ്ടതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ ഇ.ഡി ശുപാർശ ചെയ്തത്. കേസെടുക്കാൻ സംസ്ഥാന സർക്കാരിന് ഒരു തടസവുമില്ല. എന്നാൽ നടപടി സ്വീകരിക്കാൻ മടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മാസപ്പടിക്കേസിൽ പിണറായിയെ ജയിലിൽ അടയ്ക്കുമെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ വന്നു പറഞ്ഞത്. ആ നിലപാടിൽ ഇപ്പോഴും കോൺഗ്രസും രാഹുലും ഉറച്ചു നിൽക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം.
രാഹുലിനെ പ്രധാനമന്ത്രിയാക്കണമെന്നു സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറയുന്നു. രാഹുലിന്റെ ഇ.ഡി കേസ് വന്നപ്പോൾ ഞങ്ങൾ പിന്തുണച്ചല്ലോയെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് രഹസ്യധാരണയിലേക്കല്ലേ? രാഹുലിനെ അന്ന് വിമർശിച്ച സി.പി.എം ഇന്ന് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ഇറങ്ങിത്തിരിച്ചിരിച്ചത് പിണറായിയെ സംരക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |