ന്യൂഡൽഹി: എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മതഭേദമന്യേ എല്ലാവർക്കും ബാധകമായ ഏകീകൃത വ്യക്തിനിയമങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് ഏകീകൃത സിവിൽ കോഡ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുമ്പ് യൂണിഫോം സിവിൽകോഡ് നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് മുംബയിൽ നടന്ന വാർത്താസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.
ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർജിക്കൽ സ്ട്രൈക്കുകൾ, വ്യോമാക്രമണങ്ങൾ, ഓപ്പറേഷൻ സിന്ദൂർ എന്നിവ നടപ്പാക്കിയതിലൂടെ സുരക്ഷാ നയത്തിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ അമിത് ഷാ ചൂണ്ടിക്കാട്ടി. 2014ന് മുമ്പുണ്ടായിരുന്ന അഴിമതി, ജാതിവാദം, കുടുംബ വാഴ്ച എന്നിവയിൽ നിന്ന് മാറി എൻ.ഡി.എ സർക്കാരിന് കീഴിൽ ഇന്ത്യ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിലേക്ക് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചും അമിത് ഷാ പരാമർശിച്ചു. ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യപാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്ക് 7.8 ശതമാനമാണെന്നും പ്രധാന സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യ മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |