ന്യൂഡൽഹി: ഡൽഹിയിലെ സത്യം നികേതിൽ പിജി ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിന് പിന്നാലെ പുതിയ നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ. നഗരത്തിലെ പിജി ഹോസ്റ്റലുകൾക്കാകും നിയന്ത്രണങ്ങൾ ബാധകമാകുന്നത്. നിർബന്ധിത രജിസ്‌ട്രേഷൻ, വാടക നിയന്ത്രണം, സിസിടിവി ക്യാമറകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടുന്ന പുതിയ വ്യവസ്ഥകളാണ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.
'പെയിംഗ് ഗസ്റ്റ് അക്കോമഡേഷൻ റെഗുലേഷൻ ആന്റ് വെൽഫെയർ ബിൽ എന്ന പേരിൽ നിർദേശിച്ചിരിക്കുന്ന നിയമത്തിലൂടെ മുഖർജി നഗർ, രാജേന്ദ്ര നഗർ, നോർത്ത് ക്യാമ്പസ് തുടങ്ങിയ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പിജി ഹോസ്റ്റലുകളെ ഔപചാരിക നിയന്ത്രണ സംവിധാനങ്ങൾക്ക് കീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ നിർദേശപ്രകാരം നഗരത്തിൽ പ്രവർത്തിക്കുന്ന എല്ലാ പിജി ഹോസ്റ്റലുകളും 90 ദിവസത്തിനകം രജിസ്റ്റർ ചെയ്‌ത് സോണിംഗ് അതോറിറ്റിയിൽനിന്ന് പ്രവർത്തന ലൈസൻസ് നേടണം. ഇതിനായി പൊലീസ്, മുനിസിപ്പൽ കോർപ്പറേഷൻ, പ്രാദേശിക ഭരണകൂടം എന്നിവയിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം നിർബന്ധമാക്കും.
രജിസ്റ്റർ ചെയ്യുന്ന ഓരോ ഹോസ്റ്റലിനും പ്രത്യേക പേയിംഗ് ഗസ്റ്റ് രജിസ്റ്റർ നമ്പർ അനുവദിക്കും. പരിശോധന പൂർത്തിയാക്കിയ താമസകേന്ദ്രങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും പദ്ധതിയുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പിജി ഹോസ്റ്റലുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.
എഞ്ചിനിയറിംഗ്, നീറ്റ് സിവിൽ സർവീസ് പരീക്ഷകൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികളാണ് പലപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ കഴിയേണ്ടിവരുന്നത്. വൃത്തിഹീനമായ മുറി, മലിനജലം, മോശം ഭക്ഷണം, ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങൾ, സുരക്ഷിതമല്ലാത്ത വൈദ്യുതി കണക്ഷനുകൾ എന്നിവയാണ് പല പിജി കേന്ദ്രങ്ങളിലെയും സ്ഥിതി.
കരോൾബാഗിലെ ചില താമസകേന്ദ്രങ്ങളിൽ കെട്ടിടങ്ങളുടെ ചുവരുകളിൽ ചോർച്ചയും പടിക്കെട്ടുകളിൽ മാലിന്യക്കൂമ്പാരവും ശുചിമുറികളിൽ വെള്ളക്കെട്ടും കണ്ടെത്തി. ദിവസങ്ങളോളം കുടിവെള്ളം ലഭിക്കാതിരുന്ന സാഹചര്യവും ചില വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.ഒരു ഉദ്യോഗാർത്ഥിയെന്ന നിലയിൽ ഇവിടെ ജീവിക്കേണ്ടിവരുന്നത് ജയിലിൽ കഴിയുന്നതുപോലെയാണെന്നും അവർ പരാതിപ്പെടുന്നു. 2024ൽ ഓൾഡ് രാജേന്ദ്ര നഗറിലെ കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് യുപിഎസ്‌സി ഉദ്യോഗാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ആശങ്ക.
Delhi proposes stricter PG rules after the Satya Niketan collapse, including mandatory registration, licences, CCTV and safety measures.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |