
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ നേട്ടം കൊയ്‌ത് കോളിവുഡ്. നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെയാണ് തമിഴ് സിനിമ തിളങ്ങിയത്. അമരൻ, ക്യാപ്റ്റൻ മില്ലർ, രായൻ, മഹാരാജ എന്നീ ചിത്രങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ധനുഷ് സംവിധാനം ചെയ്‌ത് നായകനായി അഭിനയിച്ച 'രായൻ' മികച്ച തമിഴ് സിനിമയായപ്പോൾ, ക്യാപ്റ്റൻ മില്ലറിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. ക്യാപ്റ്റൻ മില്ലർ തന്നെയാണ് ദേശീയ-സാമൂഹിക-പാരിസ്ഥിതിക മൂല്യം ഉയർത്തിപ്പിടിച്ച മികച്ച സിനിമയും. ശിവകാർത്തികേയൻ നായകനായി അഭിനയിച്ച 'അമരൻ' പുരസ്‌കാരം വാരിക്കൂട്ടി. മികച്ച സംവിധായകൻ (രാജ്കുമാർ പെരിയസ്വാമി), മികച്ച പശ്ചാത്തല സംഗീതം (ജി.വി. പ്രകാശ്കുമാർ), മികച്ച എഡിറ്റിംഗ് (കെ.കലൈവാണൻ) എന്നിവയടക്കമാണിത്.
മഹാരാജയിലെ അഭിനയത്തിലൂടെ സചന നമിദാസ് മികച്ച സഹനടിയായപ്പോൾ, ആക്ഷൻ രംഗങ്ങളിലൂടെ അനൽ അരസ് മികച്ച സംഘട്ടന സംവിധായകനുള്ള പുരസ്‌കാരം നേടി. മെയ്യഴകനിലെ സൗണ്ട് മിക്സിംഗിലൂടെ ജി.സുരേൻ പ്രത്യേക പരാമർശം നേടി. നോൺഫീച്ചർ ഫിലിം വിഭാഗത്തിൽ 'ബ്ലൂ'വിലൂടെ ടി.എസ്. ഹരിഹരസുതൻ മികച്ച സൗണ്ട് ഡിസൈനറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |