
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയുടെ എം.പി ഓഫീസ് ബുൾഡോസർ കൊണ്ട് പൊളിച്ചുനീക്കി. സൗത്ത് 24 പർഗാനാസിലം അംതലയിലുള്ള അഞ്ചുനില കെട്ടിടമാണ് നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്.
അഭിഷേകിന്റെ ഉടമസ്ഥതയിലുള്ള 'ലീപ്സ് ആൻഡ് ബൗണ്ട്സ്' എന്ന കമ്പനിയുടെ പേരിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ഭരണകൂടം രണ്ട് തവണ നോട്ടീസ് അയച്ചെങ്കിലും മറുപടിയില്ലാത്തതിനാലാണ് പൊളിക്കൽ നടപടികളിലേക്ക് കടന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസിനെയും കേന്ദ്ര സായുധ സേനയെയും വിന്യസിച്ചാണ് പൊളിക്കൽ നടപടി പൂർത്തീകരിച്ചത്. സ്ഥലത്ത് പ്രതിഷേധവുമായി ടി.എം.സി പ്രവർത്തകർ എത്തിയിരുന്നു. പിന്നാലെ ബി.ജെ.പി പ്രവർത്തകർ പ്രദേശത്ത് ആഹ്ലാദപ്രകടനവും നടത്തി. നിയമവിരുദ്ധമായി നിർമിച്ച കെട്ടിടത്തിനെതിരെയാണ് ഭരണകൂടം നടപടിയെടുത്തതെന്ന് ബി.ജെ.പി എം.എൽ.എ അഗ്നിശ്വർ നസ്‌കർ പറഞ്ഞു.
പ്രതികാരവും അക്രമാസക്തവുമായ രാഷ്ട്രീയമാണ് ബി.ജെ.പി നടത്തുന്നതെന്ന് ടി.എം.സി ആരോപിച്ചു. ബി.ജെ.പി അധികാരത്തിലേറിയതോടെ ബുൾഡോസർ രാജ് ബംഗാളിലെത്തിയെന്നും ടി.എം.സി പറഞ്ഞു. അതേസമയം, അഭിഷേക് ബാനർജിയുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും കമ്പനിയുമായും ബന്ധമുള്ള 17 കെട്ടിടങ്ങൾക്ക് കൊൽക്കത്ത മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുമാറ്റൽ നോട്ടീസ് നൽകിയിരുന്നു. ഹരീഷ് മുഖർജി റോഡിൽ സ്ഥിതി ചെയ്യുന്ന അഭിഷേകിന്റെ വസതിയായ ശാന്തിനികേതന് ഉൾപ്പെടെയാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |