SignIn
Kerala Kaumudi Online
Sunday, 19 July 2026 4.41 AM IST

നർവർ കോട്ടയിലെ പീരങ്കി മോഷണം: പിന്നിൽ അന്താരാഷ്ട്ര സംഘം, നഷ്ടമായത് 400 വർഷം പഴക്കമുള്ളത്

s

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ശിവ്പുരിയിൽ പത്താം നൂറ്റാണ്ടിൽ പണിത നർവാർ കോട്ടയിലെ 400 വർഷം പഴക്കമുള്ള പീരങ്കി മോഷ്ടിച്ചത് അന്താരാഷ്ട്ര പുരാവസ്തു സംഘമെന്ന് റിപ്പോർട്ട്. ഏകദേശം 3.5 ടൺ (3500 കിലോ) ഭാരമുള്ള പീരങ്കിയാണ് മോഷ്ടിച്ചത്. ജൂലായ് 12ന് പുലർച്ചയോടെയായിരുന്നു സംഭവം.

പീരങ്കി മെത്തകളിൽ പൊതിഞ്ഞ ശേഷം, പ്രത്യേക ബെയറിംഗുകൾ ഘടിപ്പിച്ച ട്രോളി ഉപയോഗിച്ചാണ് കള്ളന്മാർ ഉരുട്ടിക്കൊണ്ടുപോയത്. കോട്ട സ്ഥിതി ചെയ്യുന്ന മലനിരകളിലൂടെ ഏകദേശം 3,000 അടി താഴ്ചയിലേക്ക് പീരങ്കി ഇത്തരത്തിൽ ഉരുട്ടി എത്തിച്ച ശേഷം താഴെ കാത്തുനിന്ന വാഹനത്തിലേക്ക് കയറ്റി കടന്നുകളയുകയായിരുന്നു. ഈ പീരങ്കി മോഷ്ടിക്കാൻ മുൻപും ശ്രമം നടന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മോഷണം നടക്കുന്നതിന് 10 ദിവസം മുൻപ് പ്രതികൾ പീരങ്കി താഴേക്ക് തള്ളിമാറ്റി കടത്താൻ ശ്രമിച്ചിരുന്നെങ്കിലും ഭാരം കാരണം അന്ന് ഉപേക്ഷിക്കുകയായിരുന്നു. കോട്ടയിലെ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയാണ് മോഷണം നടത്തിയത്.

സിന്ധ്യ രാജവംശത്തിന്റെ കാലത്തുള്ളതാണ് മോഷ്ടിക്കപ്പെട്ട ഈ പീരങ്കി. കോട്ടയിൽ ആകെ 14 പീരങ്കികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണമാണ് മോഷണം പോയത്. 'അഷ്ടധാതുക്കൾ' ഉൾപ്പെടെ ലോഹക്കൂട്ടുകൾ ഉപയോഗിച്ചാണ് പീരങ്കി നിർമ്മിച്ചത്. അന്താരാഷ്ട്ര പുരാവസ്തു കരിഞ്ചന്തയിൽ ഇതിന് 2 കോടി മുതൽ 5 കോടി രൂപ വരെ വിലയുണ്ട്. സംഭവത്തിൽ ലോക്കൽ പൊലീസും സംസ്ഥാന പുരാവസ്തു വകുപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചു. കോട്ടയ്ക്ക് സമീപത്തുനിന്നും ലഭിച്ച വാഹനങ്ങളുടെ ടയർ അടയാളങ്ങൾ, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, പൈതൃക സ്വത്ത് മോഷണം പോയതിൽ സുരക്ഷാ വീഴ്ച മുൻനിറുത്തി സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360