ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ മലിനീകരണതോത് ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരത്തുകളില്‍ വരാനിരിക്കുന്നത് വമ്പന്‍ മാറ്റം. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരമായി. 15,000 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്. 2026 ജൂലായ് ഒന്ന് മുതല്‍ നയം പ്രാബല്യത്തില്‍ വരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. 2030 മാര്‍ച്ച് മാസം 31 വരെ ഈ നയം തുടരും.
അടുത്ത വര്‍ഷം മുതല്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മുച്ചക്ര വാഹനങ്ങളും പൂര്‍ണമായും ഇലക്ട്രിക്കല്‍ മാത്രമായിരിക്കും. വാണിജ്യ ചരക്ക് വാഹനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. നയത്തിന്റെ ഭാഗമായി മാറ്റിവച്ചിരിക്കുന്ന തുക അടുത്ത നാല് വര്‍ഷം നഗരത്തില്‍ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായിരിക്കും ഉപയോഗിക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
നഗരത്തിലെ മലിനീകരണത്തിന്റെ 33 ശതമാനം വാണിജ്യ ചരക്ക് വാഹനങ്ങളും 46 ശതമാനം ഇരുചക്ര - മുച്ചക്ര വാഹനങ്ങളുമാണ് ഉണ്ടാക്കുന്നതെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നത്. ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് യഥാക്രമം 30,000, 20,000, 10,000 എന്നിങ്ങനെയും, മുച്ചക്ര വാഹനങ്ങള്‍ക്ക് 50,000, 40,000, 30,000 എന്നിങ്ങനെയും പര്‍ച്ചേസ് ഇന്‍സെന്റീവ് ലഭിക്കും. എന്‍ 1 വാണിജ്യ ട്രക്കുകള്‍ക്ക് ആദ്യവര്‍ഷം ഒരു ലക്ഷം രൂപയുടെ സബ്‌സിഡിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.
പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ ഈ ശ്രേണിയിലുള്ള വാഹനങ്ങളില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുണ്ടാകില്ല. 2027 ജനുവരി ഒന്നു മുതല്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന മുച്ചക്ര വാഹനങ്ങളും എന്‍ 1 ട്രക്കുകളും പൂര്‍ണ്ണമായും ഇലക്ട്രിക് ആയിരിക്കണം. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇത് 2028 ഏപ്രില്‍ ഒന്നു വരെയാണ് സമയപരിധി അനുവദിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |