കോട്ട: പ്രസവത്തിന് പിന്നാലെ വൃക്കരോഗം ബാധിച്ചതിനെ തുടർന്ന് ദയാവധം ആവശ്യപ്പെട്ട് യുവതികൾ. രാജസ്ഥാനിലെ കോട്ട ആശുപത്രിയിലാണ് സംഭവം. രാഗിണി, സുഷീല, സുമൻ, ആർതി, പിങ്കി എന്നിവർക്കാണ് പ്രസവത്തിന് പിന്നാലെ വൃക്കരോഗം സ്ഥിരീകരിച്ചത്. ഇവർ ദയാവധം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് പരാതി നൽകിയതായാണ് വിവരം. ഡയാലിസിസിന്റെ വേദനയും സാമ്പത്തിക പ്രതിസന്ധിയും താങ്ങാനാകുന്നില്ലെന്നാണ് യുവതികളുടെ പരാതി. ഡോക്‌ടർമാർ കൗൺസിലിംഗ് നൽകിയതിന് ശേഷമാണ് ചികിത്സ വീണ്ടും തുടരാമെന്ന് ഇവർ സമ്മതിച്ചത്.
യുവതികളിലൊരാളായ രാഗിണി രണ്ട് മാസത്തിലേറെയായി ഡയാലിസിസ് ചെയ്യുന്നുണ്ട്. പ്രസവത്തിന് പിന്നാലെയാണ് വൃക്കയുടെ പ്രവർത്തനം തകരാറിലായത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിനിടെയാണ് രോഗവിവരം കുടുംബത്തെ തളർത്തിയത്. 'രണ്ട് മാസത്തിലേറെയായി ഡയാലിസിസ് ചെയ്യുന്നു. ഓരോ തവണയും വലിയ വേദനയാണ്. മറ്റ് യുവതികളും രാഗിണിക്കൊപ്പം ആശുപത്രിയിൽ ചികിത്സയിലാണ്. ഡയാലിസിസിന്റെ വേദന സഹിക്കാനാകാത്തതിനാൽ ചികിത്സ നിർത്തിവയ്‌ക്കുമെന്ന് ഇവർ നേരത്തെ അറിയിച്ചിരുന്നു. കൗൺസിംലിംഗിന് ശേഷം പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
സുഷീല മഹാവർ എന്ന യുവതി അടുത്തിടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ദിവസവേതന തൊഴിലാളിയായ ഭർത്താവിന് രണ്ട് മാസമായി ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. മൂന്ന് പെൺമക്കളും കൈക്കുഞ്ഞും ഉൾപ്പടെയുള്ള യുവതിയുടെ കുടുംബം ആശുപത്രിക്ക് പുറത്താണ് കഴിയുന്നത്. ചികിത്സയ്‌ക്കുള്ള പണം കണ്ടെത്തുന്നതിനായി കടം വാങ്ങുകയല്ലാതെ കുടുംബത്തിന് വേറെ നിവർത്തിയില്ല.
അതേസമയം, ആശുപത്രിയിൽ നൽകിയ നിലവാരമില്ലാത്ത മരുന്നുകളാണ് യുവതികൾക്ക് വൃക്കരോഗം പിടിപെടാൻ കാരണമായതെന്നാണ് രാഗിണിയുടെ സഹോദരൻ വികാസ് ആരോപിക്കുന്നത്. നേരത്തെ പ്രസവത്തിന് ശേഷം വൃക്ക രോഗം സ്ഥിരീകരിച്ച അഞ്ച് സ്‌ത്രീകൾ മരണപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, മെഡിക്കൽ കോളേജ് അധികൃതർ ഇത്തരം ആരോപണങ്ങൾ തള്ളിക്കളഞ്ഞു. എല്ലാ രോഗികൾക്കും വൃക്കമാറ്റ ശസ്‌ത്രക്രിയ ആവശ്യമില്ലെന്നും ഡയാലിസിസും മറ്റ് ചികിത്സകളും വഴി വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. യുവതികളുടെ ചികിത്സയ്‌ക്ക് പ്രത്യേക പരിഗണന നൽകുമെന്നും അവർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |