ന്യൂഡൽഹി: ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ചട്ടവിരുദ്ധമായി ഗ്യാസ് ഏജൻസിയും നടത്തി. എല്ലാം രഹസ്യമാക്കിവച്ചു. ഏജൻസിയുടെ ഉടമസ്ഥത സംബന്ധിച്ച് ഹർജിയെത്തിയപ്പോൾ ജുഡിഷ്യറിക്ക് നാണക്കേടായ വിവരം പുറത്തായി. ഡൽഹി ഹൈക്കോടതി ജഡ്‌ജിയും മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന സിദ്ധാർത്ഥ് മൃദുലാണ് കഥാനായകൻ.
2008 മാർച്ചിൽ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായ മൃദുൽ 2024 നവംബറിലാണ് ചീഫ് ജസ്റ്റിസായി വിരമിച്ചത്. ജഡ്‌ജിയായിരുന്ന 16 വർഷം ഡൽഹിയിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ഗ്യാസ് ഏജൻസി ഒരു കുഞ്ഞറിയാതെ നടത്തി. കിച്ചൺ ഫ്ലെയിം എന്നാണ് ഏജൻസിക്ക് പേര്.
ഇനിയാണ് ട്വിസ്റ്റ്. ഏജൻസി മുൻ മാനേജരുടെ ഭാര്യ മോണിക്ക യാദവ് ഉടമസ്ഥാവകാശം തന്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ഡൽഹി ഹൈക്കോടതിയിലെത്തി. മരിച്ചുപോയ തന്റെ ഭർത്താവും ബിസിനസിൽ പങ്കാളി ആയിരുന്നെന്നാണ് ഇവരുടെ ഹർജി. പിന്നാലെ, ജഡ്‌ജിയുടെ പേരിലാണ് ഏജൻസിയെന്നു കാട്ടി ബി.പി.സി.എല്ലുമെത്തി. കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും ജഡ്‌ജി പ്രതികരിച്ചില്ല. ഡീലർഷിപ്പ് സസ്‌പെൻഡ് ചെയ്‌തു. 2030 ആഗസ്റ്റ് വരെ ഏജൻസിക്ക് ലൈസൻസുണ്ട്.
ഭരണഘടനാ പദവിയിലിരിക്കെ ബിസിനസും ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. സുപ്രീംകോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൃദുൽ നീക്കം നടത്തുന്നതിനിടെയാണ് വിവാദമുയർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |