
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നെൽകൃഷി സഹായ പദ്ധതിയായ പ്രഗതിയിൽ കേരളത്തെ ഉൾപ്പെടുത്താനും കേന്ദ്രാവിഷ്‌കൃത നെൽകൃഷി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ധനവിനിയോഗ പരിധിയിൽ പ്രത്യേക ഇളവ് അനുവദിക്കാനും തീരുമാനമായി. കേന്ദ്ര കൃഷിമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനുമായി സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ധിഖ് നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.
കാർഷിക പദ്ധതികൾക്ക് പ്രത്യേക സാമ്പത്തിക സഹായവും കേന്ദ്ര കുടിശിക ഇനത്തിൽ 200 കോടിയോളം രൂപയും ഉറപ്പായെന്ന് മന്ത്രി അറിയിച്ചു.
ഗ്രാമീണ കാർഷിക സംരംഭകരെ സൃഷ്ടിച്ച് കാർഷിക ഉല്പാദനം കൂട്ടാൻ കേന്ദ്രം വിഭാവനം ചെയ്ത പ്രഗതി പദ്ധതിയിലാണ് കേരളത്തെ ഉൾപ്പെടുത്തുക. കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര കൃഷിരീതി സംസ്‌കാരം, മണ്ണു പരിശോധന, വിപണി പ്രവേശനം, യന്ത്രവത്കരണം, സാമ്പത്തിക-ഡിജിറ്റൽ വേസനങ്ങൾ എന്നിവയിൽ ഗ്രാമീണ മേഖലയിലെ കർഷകരെ സഹായിക്കുന്നതാണ് പദ്ധതി. 100 കോടിയോളം രൂപ കേരളത്തിന് അധിക സാമ്പത്തിക സഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പി.എം കിസാൻ പദ്ധതി ഉൾപ്പടെയുള്ള വിവിധ കാർഷിക പദ്ധതികളിലെ കുടിശിക തുക അടിയന്തരമായി അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകി. പിഎം കിസാൻ പദ്ധതിയിൽ 2021-22 മുതൽ 12.14 കോടിയും ഹോർട്ടികൾച്ചർ പദ്ധതിയിൽ 16.47 കോടിയും ലഭിക്കാനുണ്ട്.
നെല്ല്, അരി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര സർക്കാർ പദ്ധതികളിലെ ധനപരിധിയിൽ 10 ശതമാനം ഇളവ് അനുവദിക്കും. ഇതോടെ നെൽ കർകർക്കും കൃഷി മേഖലയ്ക്കും കൂടുതൽ ഫണ്ട് അനുവദിക്കാൻ സംസ്ഥാനത്തിന് കഴിയും.
അതേസമയം, നാളീകേരത്തിന്റെ താങ്ങുവില സംബന്ധിച്ച കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം മുഖംതിരിച്ചു. കോഴിക്കോട് കുറ്റ്യാടിയിൽ കോക്കനട്ട് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കാനുള്ള നടപടി അടുത്ത വർഷം പൂർത്തിയാക്കും. കാർഷിക പോർട്ടലായ കതിരിന് കേന്ദ്ര സർക്കാരിന്റെ കർഷക രജിസ്ട്രി, ക്രോപ്പ് രജിസ്ട്രി എന്നിവയിൽ ലിങ്ക് അനുവദിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന കൃഷി വകുപ്പ് സ്‌പെഷൽ സെക്രട്ടറി വി സുഭാഷ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |