ടെഹ്റാൻ: യുഎസ് സൈനിക വിമാനങ്ങൾക്കുനേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് അവകാശവാദവുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. രാത്രിയിൽ നടന്ന യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായാണ് ജോർദാനിൽ നിലയുറപ്പിച്ചിരുന്ന വിമാനങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടെന്നും വിവരമുണ്ട്. യുഎസിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾക്കും യുദ്ധവിമാനങ്ങൾക്കും ഗുരുതര കേടുപാടുകൾ വരുത്തിയെന്നും റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇസ്ലാം വിരുദ്ധരായ അമേരിക്കാരെ ലക്ഷ്യമിടാൻ റവല്യൂഷണറി ഗാർഡ്സ് ജോർദാനികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
വിമാന സർവീസിലും ആശങ്ക
ഇറാൻ യു.എസ് ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമായതോടെ വിമാന സർവീസുകൾ ഏതു നിമിഷവും നിശ്ചലമാവുമെന്ന ആശങ്കയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. അവസാന നിമിഷം സർവീസ് വൈകാനോ യാത്രാപാതയിൽ മാറ്റമുണ്ടാകാനോ സാദ്ധ്യതയുണ്ടെന്ന് വിമാന കമ്പനികൾ മുന്നറിയിപ്പ് നൽകി.
ഇന്നലെ രാവിലെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനം അടക്കം വൈകി. വ്യോമപാത എപ്പോൾ വേണമെങ്കിലും അടയ്ക്കാമെന്ന് കുവൈറ്റിന്റെ ജസീറ എയർവേയ്സ് മുന്നറിയിപ്പ് നൽകി. ഷെഡ്യൂളിലെ ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേയ്സ് തുടങ്ങിയ ഗൾഫ് വിമാന കമ്പനികളുടെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു.
ചെങ്കടലും അടയും
സിവിലിയൻ ഊർജ്ജ കേന്ദ്രങ്ങൾ യു.എസ് തകർത്താൽ ചെങ്കടലിലെ കപ്പൽ ഗതാഗതം തടയണമെന്ന് യെമനിലെ ഹൂതി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകി. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപം ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും സജ്ജമാണ്. ഇത് അടഞ്ഞാൽ ഇന്ത്യയെ അടക്കം ബാധിക്കും.
Iran's Revolutionary Guards claimed responsibility for attacking US military aircraft in Jordan with ballistic missiles and drones, allegedly killing eight and damaging planes, in response to US strikes. The escalating tensions sparked expatriate concerns over flight disruptions. Separately, Iran instructed Yemen's Houthi rebels to block Red Sea shipping if US civilian energy centers are targeted.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |