ബംഗളുരു : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് കർണാടക സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് കർണാടക സർക്കാരിന്റെ ഉത്തരവ്. പൊതുപരിപാടികളിലെ സമയ ദൈർഘ്യം ക്രമീകരിക്കുന്നതിന് വേണ്ടിയാണ് വന്ദേമാതര ആലാപനം രണ്ട് ഖണ്ഡികയിൽ ചുരുക്കിയതെന്നാണ് സർക്കാരിന്റെ വിശദീകരണം.
അതേസമയം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കാമെന്നും ഉത്തരവിൽ പറയുന്നു. 1937ൽ കോൺഗ്രസ് സ്വീകരിച്ച ചരിത്രപരമായ നിലപാടിന്റെ തുടർച്ചയായാണ് രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
ദേശീയഗാനമായ ജനഗണമനയ്ക്ക് നൽകുന്ന നിയമപരമായ സംരക്ഷണം വന്ദേമാതരത്തിനും നൽകിക്കൊണ്ടായിരുന്നു കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. സംസ്ഥാനങ്ങളിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുകയോ പ്ലേ ചെയ്യുകയോ വേണമെന്നായിരുന്നു നിർദ്ദേശം. വന്ദേമാതരം ആലപിക്കുമ്പോൾ സദസിലുള്ള എല്ലാവരും എഴുന്നേറ്റ് നിൽക്കുകയും ആദരവ് പ്രകടിപ്പിക്കുകയും വേണം. പൊതുപരിപാടിയിൽ ദേശീയ ഗീതവും ദേശീയ ഗാനവും ഒരുമിച്ച് ആലപിക്കുന്നുണ്ടെങ്കിൽ ആദ്യം വന്ദേമാതരം ആലപിക്കണം. അതിന് ശേഷം മാത്രമേ ജനഗണമന ആലപിക്കാൻ പാടുള്ളൂ. സ്കൂൾ അസംബ്ലികളിൽ ഉൾപ്പെടെ വന്ദേമാതരം പൂർണമായി ആലപിക്കണമെന്നും നിർദ്ദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |