ന്യൂഡൽഹി: ഒറ്റയ്ക്ക് നദി വൃത്തിയാക്കി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ബിട്ടു തബാഹി എന്ന സുരേന്ദ്ര സിംഗിന് ഡച്ച് കമ്പനിയിൽ നിന്ന് ജോലി വാഗ്ദാനം. മാസങ്ങളോളം അജ്നാർ നദിയിലെ മാലിന്യം നീക്കം ചെയ്താണ് ബിട്ടു ശ്രദ്ധ നേടിയത്. നദിയിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി ഒറ്റയ്ക്ക് നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ വൈറലാക്കിയത്.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായതിനെത്തുടർന്നാണ് 'ദി ഓഷ്യൻ ക്ലീൻ അപ്പ്' എന്ന കമ്പനി ബിട്ടുവിന് ജോലി വാഗ്ദാനം ചെയ്തത്. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയുടെ കമ്പനിയാണ് ഇത്. ബിട്ടു തന്നെയാണ് തന്റെ സമൂഹമാദ്ധ്യമ പേജിലൂടെ ജോലി വിവരം അറിയിച്ചത്.
തനിക്ക് ഡച്ച് കമ്പനിയിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചുവെന്ന വാർത്ത പങ്കുവയ്ക്കുന്നതിനൊപ്പം അടുത്തതായി താൻ ഏത് സംസ്ഥാനത്തെ നദിയാണ് വൃത്തിയാക്കേണ്ടതെന്ന ചോദ്യവും ബിട്ടു തന്റെ വീഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്. 'നദികൾ വൃത്തിയാക്കുന്ന ഈ യാത്രയിൽ നിങ്ങൾ എന്നെ വളരെയധികം പിന്തുണച്ചു. ദി ഓഷ്യൻ ക്ലീൻ അപ്പിൽനിന്ന് എനിക്ക് ഒരു തൊഴിൽ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഇനി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി പോയി അവിടങ്ങളിലെ ജലാശയങ്ങൾ വൃത്തിയാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ അടുത്തതായി ഏത് സംസ്ഥാനത്തേക്കാണ് വരേണ്ടത്?' - ബിട്ടു വീഡിയോയിൽ ചോദിച്ചു.
അജ്നാർ നദിയിലെ ശുചീകരണ പ്രവർത്തനത്തിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജലമലിനീകരണ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത നീക്കം. സ്വന്തം നാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി ഒരാൾ നടത്തിയ വ്യക്തിഗത ശ്രമം വലിയ ശ്രദ്ധ നേടിയതോടെയാണ് ബിട്ടു തബാഹിയുടെ കഥ ദേശീയതലത്തിൽ ചർച്ചയായത്. പുതിയ ജോലി ലഭിച്ച സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം രാജ്യത്തെ വിവിധ ജലാശയങ്ങളുടെ ശുചീകരണത്തിനായി പരിശ്രമം തുടരാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് വീഡിയോയിൽ പറയുന്നു.
Surendra Singh, known as Bittu Tabahi, who gained viral fame for single-handedly cleaning the Ajnar River for months, has received a job offer. 'The Ocean Cleanup,' a Dutch environmental company based in the Netherlands, extended the offer, impressed by his dedicated efforts. Tabahi announced the news, indicating his desire to continue nationwide river cleaning initiatives.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |