എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 259 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറില്‍ 258 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ജോ റൂട്ട്, ലിയാം ഡ്വാസണ്‍ എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 121 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. റൂട്ട് പുറത്താകാതെ 76 (76) റണ്‍സ് നേടിയപ്പോള്‍ ഡ്വാസണ്‍ 68(83) റണ്‍സ് നേടി.
ഇന്ത്യന്‍ ബൗളര്‍മാരുടെ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ആതിഥേയര്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 100 കടക്കുന്നതിന് മുമ്പ് തന്നെ 5 വിക്കറ്റുകള്‍ നഷ്ടമായിരുന്നു.തകര്‍പ്പന്‍ പ്രകടനവുമായി ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തിയാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെയും (43) അപകടകാരിയായ ജേക്കബ് ബെഥേലിനെയും (14) പുറത്താക്കി ഗുര്‍നൂര്‍ ബ്രാറാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടുപിന്നാലെ ക്യാപ്ടന്‍ ഹാരി ബ്രൂക്കിനെ (1) മടക്കി ബുംറയും കനത്ത പ്രഹരമേല്‍പ്പിച്ചു.
പിന്നാലെയെത്തിയ ജോസ് ബട്ലറെയും (5) സാം കറനെയും (0) അനായാസം കൂടാരം കയറ്റി പ്രസീദ്ധ് കൃഷ്ണ കൂടി കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് പൂര്‍ണമായും പ്രതിരോധത്തിലായി. 20 റണ്‍സെടുത്ത വില്‍ ജാക്‌സ് ആറാമനായി പുറത്താകുമ്പോള്‍ വെറും 107 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. ഇതിന് ശേഷമാണ് റൂട്ട് - ഡ്വാസണ്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം നടന്നത്. ഡ്വാസണെ മടക്കി അക്‌സര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ജോഫ്ര ആര്‍ച്ചര്‍ 12(6), ആദില്‍ റഷീദ് 1(5), ജോഷ് ടംഗ് 0(2) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴത്തി ബൗളിംഗില്‍ തിളങ്ങി. പ്രസീദ്ധ് കൃഷ്ണയും ഗുര്‍ണൂര്‍ ബ്രാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |