മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം നാല് പന്തുകൾ അവശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ജേക്കബ് ബെഥേലിന്റെ തകർപ്പൻ ബാറ്റിംഗിന്റെ മികവിലാണ് ആറ് വിക്കറ്റിന്റെ ജയവുമായി ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലെത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് ശക്തമായി മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. ജേക്കബ് ബെഥേലിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. 46 പന്തിൽ അഞ്ച് സിക്സറും ഫോറുകളും അടക്കം 76 റൺസ് നേടി ബെഥേൽ പുറത്താകാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. മദ്ധ്യനിരയിൽ ഹാരി ബ്രൂക്കും ടോം ബാന്റണും 39 റൺസ് വീതം നേടി മികച്ച പിന്തുണ നൽകി.
ഇന്ത്യയ്ക്കായി പേസർ അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും,സ്പിന്നർ രവി ബിഷ്‌ണോയിയുടെ പ്രകടനം ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലോവറിൽ 60 റൺസാണ് ബിഷ്‌ണോയി വിട്ടുകൊടുത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസ് നേടിയത്. ഇഷാൻ കിഷൻ, അഭിഷേക് ശർമ, നായകൻ ശ്രേയസ് അയ്യർ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
അർദ്ധ സെഞ്ച്വറിക്ക് ഒരു റൺസ് മാത്രം അകലെയാണ് ഇഷാൻ ( 40 പന്തിൽ 49 റൺസ്) കൂടാരം കയറിയത്. എട്ട് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 24 പന്തുകളിൽ നിന്ന് 43 റൺസ് നേടി അഭിഷേക് ശർമ മികച്ച തുടക്കം നൽകി. മദ്ധ്യനിരയിൽ നായകൻ ശ്രേയസ് അയ്യർ 22 പന്തിൽ നിന്ന് 37 റൺസുമായി ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി രണ്ട് സിക്‌സറുകൾ അടക്കം 10 പന്തിൽ നിന്ന് 14 റൺസ് നേടി പുറത്തായി. 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ സാം കറനാണ് ഇംഗ്ലണ്ട് ബൗളിംഗിൽ നിരയിൽ തിളങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |