തിരുവനന്തപുരം: സംസ്ഥാന സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ കായിക മന്ത്രി ഒ.ജെ.ജനീഷ് മിന്നൽ സന്ദർശനം നടത്തി. സ്‌പോർട്സ് കൗൺസിൽ നടത്തിപ്പ് സംബന്ധിച്ച പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രി കൗൺസിൽ സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. ജീവനക്കാർ കൊവിഡിന് ശേഷം പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി.ഈ സ്ഥിതി തുടരാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. പഞ്ചിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് അസിസ്റ്റന്റ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകുകയും കായികതാരങ്ങൾ വിവിധ മത്സരകങ്ങളിൽ പങ്കെടുക്കുന്നതിന്റെയും സമ്മാനാർഹരുടെയും പേര് വിവരങ്ങൾ എന്നിവ നിർബന്ധമായും കൗൺസിലിൽ സൂക്ഷിക്കണം.കായിക സംഘടനകളുടെ പ്രവർത്തനം സമയബന്ധിതമായി വിലയിരുത്തേണ്ട ചുമതല സ്‌പോർട്സ് കൗൺസിലിന് ഉണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.കായിക താരങ്ങൾക്ക് കേരളത്തെ പ്രതിനിധീകരിച്ച് അണിയേണ്ട ജേഴ്സി നൽകുന്നതിൽ സ്‌പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ പുലർത്തുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. സ്‌പോർട്സ് കൗൺസിലിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന കായിക താരങ്ങളോട് സൗഹാർദ്ദപൂർവം ഇടപെടണമെന്നും നിയമക്കുരുക്കുകളിലേയ്ക്ക് വിദ്യാർത്ഥികളെ വലിച്ചിഴയ്ക്കരുതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |