
ബ്യൂണസ് അയേഴ്സ് : 17 വർഷം അർജന്റീന ഫുട്ബാൾ ടീമിന്റെ പ്രതിരോധനിരയിലെ കരുത്തനായി വാണ നിക്കോളാസ് ഓട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബാളിനോട് വിടപറഞ്ഞു.ലോകകപ്പ് ഫുട്ബാൾ ഫൈനൽ തന്റെ അവസാന
മത്സരമായിരുന്നെന്ന് ഇന്നലെയാണ് ഓട്ടമെൻഡി പ്രഖ്യാപിച്ചത്.
38 വയസുകാരനായ ഓട്ടമെൻഡി അർജന്റീനയ്ക്കുവേണ്ടി 139 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാല് ലോകകപ്പുകളിൽ അർജന്റീനയെ പ്രതിനിധീകരിച്ചു. ഒരു ലോകകപ്പ് കിരീടനേട്ടത്തിലും രണ്ട് കോപ്പ അമേരിക്ക കിരീടനേട്ടങ്ങളിലും പ്രധാന പങ്കാളിയായി. ഈ ലോകകപ്പിൽ ഫൈനൽ വരെ എത്തിയ അർജന്റീനയുടെ കുതിപ്പിലും ഓട്ടമെൻഡിയുടെ കാലൊപ്പ് പതിഞ്ഞിരുന്നു. സെൻട്രൽ ബായ്ക്ക് പൊസിഷനിൽ കളിച്ചിരുന്ന ഓട്ടമെൻഡി രാജ്യത്തിനായി എട്ടുഗോളുകൾ നേടിയിട്ടുമുണ്ട്.
പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക തുടങ്ങിയ യൂറോപ്യൻ ക്ളബുകൾക്ക് വേണ്ടി 16 വർഷത്തോളം കളിച്ചശേഷം അടുത്തിടെ ഓട്ടമെൻഡി അർജന്റീനയിലെ റിവർ പ്ലേറ്റ് ടീമിലേക്ക് മാറിയിരുന്നു. 2007ൽ അർജന്റീനയിലെ ക്ലബായ വെലെസ് സാർസ്ഫീൽഡിലാണ് ഓട്ടമെൻഡി കരിയർ ആരംഭിച്ചത്. അവിടെനിന്നും 2010-ൽ പോർട്ടോയിലെത്തി.
ഒരു സീസൺ വലൻസിയയിൽ കളിച്ച ശേഷം 2015 മുതൽ അഞ്ച് സീസൺ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വേണ്ടി കളിച്ചു. 2020ലാണ് ബെൻഫിക്കയിലെത്തിയത്.
ഈ വർഷം ഏപ്രിലിൽ ബ്യൂണസ് അയേഴ്സിൽ നടന്ന സൗഹൃദ മത്സരത്തിൽ പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ഓട്ടമെൻഡിയുടെ കരിയറിലെ അവസാന ഇന്റർനാഷണൽ ഗോൾ.
ലോകകപ്പിൽ ഞങ്ങൾ കൊതിച്ച വിധിയല്ല ലഭിച്ചത്. അവസാന നിമിഷം വരെയും ഞങ്ങൾ പൊരുതി. തലയുയർത്തിപ്പിടിച്ച് തന്നെയാണ് മടങ്ങുന്നത്. ലോക ചാമ്പ്യനാകണമെന്ന എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ സഹായിച്ച അർജന്റീന ടീമിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.
-നിക്കോളാസ് ഓട്ടമെൻഡി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |