
ബുഡാപെസ്റ്റ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നിലനിറുത്തി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. ബുഡാപെസ്റ്റിലെ പുഷ്കാസ് അരീന വേദിയായ പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട ഫൈനലിൽ ഇംഗ്ലീഷ് വമ്പൻമാരായ ആഴ്സനലിനെ വീഴ്ത്തിയാണ് പി.എസ്.ജിയുടെ കിരീടധാരണം. നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടിൽ 4-3നാണ് പി.എസ്.ജിയുടെ ജയം.
ഷൂട്ടൗട്ടിൽ ആഴ്സനലിനായി രണ്ടാം കിക്കെടുത്ത എബെറെച്ചി ഇസെയ്ക്കും നിർണായകമായ അഞ്ചാം കിക്കെടുത്ത ഗബ്രിയേലിനും പിഴച്ചു. ഇതോടെ അഞ്ചാം കിക്കെടുക്കാതെ തന്നെ പി.എസ്,ജി ചാമ്പ്യൻ പട്ടം ഉറപ്പിച്ചു. പി.എസ്.ജിയുടെ മൂന്നാം കിക്കെടുത്ത ന്യൂനോ മെൻഡസിന്റെ ഷോട്ട് ആഴ്സനൽ ഗോളി ഡേവിഡ് റായ സേവ് ചെയ്തെങ്കിലും അഞ്ചാം കിക്ക് ഗബ്രിയേൽ നഷ്ടമാക്കിയതോടെ അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു.
നേരത്തേ കളി തുടങ്ങി അഞ്ചാം മിനിട്ടിൽ തന്നെ കായ് ഹാവേർട്ട്സിലൂടെ ആഴ്സനൽ ലീഡ് നേടി. ലിയാൻഡ്രോ ട്രൊസ്സാർഡിന്റെ പാസിൽ നിന്നാണ് ഹാവേർട്ട്സിന്റെ ഗോൾ വന്നത്. 64-ാം മിനിട്ടിൽ പെനാൽറ്രി ഗോളാക്കി ഉസ്മനെ ഡെംബലെയാണ് പി.എസ്.ജിയ്ക്ക് സമനില സമ്മാനിച്ചത്. ക്വറസ്ഖേലിയ ബോക്സിൽ ഫൗൾചെയ്യപ്പെട്ടതിനാണ് വാർ പരിശോധനയിലൂടെ പി.എസ്.ജിയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പിന്നീട് നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമിന്റെയും ഗോളിനായുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല.
ഫ്രഞ്ച് ലീഗ് 1ൽ ചാമ്പ്യന്മാരായതിന് പിന്നാലെ തുടർച്ചയായ രണ്ടാം സീസണിലും പി.എസ്.ജിക്ക് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായി. ആഴ്സനൽ 22 വർഷത്തിന് ശേഷം ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |