
അർജന്റീനയുടെ തുടർഭരണമോ... സ്പെയ്നിന്റെ തിരിച്ചുവരവോ... ഫിഫ ലോകകപ്പിലെ പുതിയ ചാമ്പ്യനാരെന്നറിയാനുള്ള കാത്തരിപ്പിന് ഇനി ഒരു പകലിന്റെ ദൂരം മാത്രം. ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രിയാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും മുൻജേതാക്കളായ സ്പെയ്നും മുഖാമുഖം വരുന്ന ഫൈനൽ. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരത്തിന്റെ കിക്കോഫ്.
ആദ്യ സെമിയിൽ കരുത്തരായ ഫ്രാൻസിനെ 2-0 ത്തിന് വീഴ്ത്തിയാണ് സ്പെയ്ൻ 16 വർഷത്തിന് ശേഷം ഫൈനലുറപ്പിച്ചത്. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ പിന്നിൽനിന്ന് പൊരുതിക്കയറി അവസാനനിമിഷത്തെ മികവിൽ 2-1ന് ജയിച്ചാണ് അർജന്റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. ഇതിഹാസ നായകൻ ലയണൽ മെസിയുടെ ചിറകിലേറിയാണ് അർജന്റീനയുടെ സ്വപ്നക്കുതിപ്പ്. 8 ഗോളും 4 അസിസ്റ്റുമായി ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് പുരസ്കാരങ്ങൾക്കുള്ള പരിഗണനയിൽ മുൻപന്തിയിലുള്ള മെസി ഫൈനലിലും മികവ് തുടർന്നാൽ കാര്യങ്ങൾഅർജന്റീനയ്ക്ക് അനുകൂലമാകും.
മറുവശത്ത് ഇത്തവണ കളിച്ച 7 മത്സരങ്ങളിൽ ആറിലും ക്ലീൻ ഷീറ്റുള്ള ഗോളി ഉനെ സിമോണിന്റെ നേതൃത്വത്തിലുള്ള സ്പെയ്നിന്റെ പിൻനിര ഈ ലോകകപ്പിൽ ആകെ വഴങ്ങിയത് ഒരു ഗോളാണ്. സെമിയിൽ സാക്ഷാൽ കിലിയൻ എംബാപ്പെയും ഡെംബലെയും ഒലിസെയും ബാർക്കോളയുമെല്ലാം അണിനിരന്ന ഫ്രാൻസിനെ അവർ സമർത്ഥമായി പിടിച്ചു കെട്ടിയിരുന്നു. പ്രതിരോധത്തിലും ആക്രണത്തിലും ഒരു പോലെനിറഞ്ഞാടിയ സെമിയിലെ മികവ് തുടർന്നാൽ ഫൈനലിലും സ്പാനിഷ് പടയ്ക്ക് പ്രശ്നമുണ്ടാകില്ല.
അർജന്റീനയും സ്പെയ്നും തമ്മിൽ
ഇരുടീമുകളും തമ്മിൽ കളത്തിനു പുറത്തോ അകത്തോ ബദ്ധശത്രുതയൊന്നുമില്ല. അർജന്റീനയുടെ പലതാരങ്ങളും സ്പാനിഷ് ലാലിഗ ക്ലബുകളിൽ കളിക്കുന്നവരുമാണ്. മെസിയും റോഡ്രിഗോ ഡി പോലും ഉൾപ്പെടെയുള്ളവർ മുൻ ലാലിഗ താരങ്ങളുമാണ്.
ലോകകപ്പിൽൽ 60 വർഷങ്ങൾക്ക് മുൻപ് 1966ൽ ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമാണ് അർജന്റീനയും സ്പെയിനും ഏറ്റുമുട്ടിയത്. ആമത്സരത്തിൽ അർജന്റീന 2-1ന് ജയിച്ചു. 2018മാർച്ചിൽ നടന്ന സൗഹൃദ മത്സരത്തിലാണ് അവസാനമായി ഇരുടീമും മുഖാമുഖം വന്നത്. ആ മത്സരത്തിൽ സ്പെയ്ൻ 6-1ന് ജയിച്ചു. ഇതുവരെ നേർക്കുനേർ ഏറ്രുമുട്ടിയ 14 മത്സരങ്ങളിൽ 6 ജയം വീതം ഇരുടീമും നേടി. 2 എണ്ണം സമനിലയായി.
കരുത്ത്-
ലയണൽ മെസി- ഇതിഹാസതാരം ലയണൽ മെസിയുടെ സാന്നിധ്യം. പ്രതിസന്ധി ഘട്ടങ്ങളിൽ മത്സരഗതി മാറ്റിമറിക്കാനും, ഗോളുകൾ സൃഷ്ടിക്കാനും മെസിക്ക് പ്രത്യേക കഴിവുണ്ട്. മെസിക്കൊപ്പം ഒരേ മനസോടെ പൊരുതുന്ന സഹതാരങ്ങളുടെ കെട്ടുറപ്പ്,
അക്രമണം- ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ ടീമുകളിലൊന്നാണ് അർജന്റീന. മെസിക്കൊപ്പം അൽവാരസ്, മാർട്ടിനസ് തുടങ്ങിയവരും ഫോമിലാണ്.
മദ്ധ്യനിരയുടെ ഒത്തിണക്കം: എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള മധ്യനിര കളി നിയന്ത്രിക്കാൻ മിടുക്കരാണ്. പരഡേസ് ,ഡി പോൾ തുടങ്ങിയവർ കേറിയും ഇറങ്ങിയും കളിക്കാൻ മിടുക്കർ.
സൂപ്പർ ഗോളി- എമിലിയാനോ മാർട്ടിനസ് പെനാൽറ്റി ഷൂട്ടൗട്ടുകളിലും സമ്മർദ്ദ ഘട്ടങ്ങളിലും ടീമിന്റെ വലിയ ശക്തിയാണ്. എന്നാൽ ഇത്തവണ 2022ലേപ്പോലെ മിന്നും പ്രകടനം വന്നിട്ടില്ല. ബിഗ് മാച്ച് പ്ലെയറായ എമി എപ്പോഴും അപകടകാരി തന്നെ.
കുറവ്
പ്രതിരോധത്തിലെ പിഴവുകൾ- പ്രതിരോധ നിരയിലെ പിഴവുകളാണ് പ്രധാന തലവേദന. ഹൈബോളുകൾ കൈകാര്യം ചെയ്യുന്നതിൽ തെറ്റുകൾവരുത്തുന്നു. പ്രത്യാക്രമണങ്ങളിൽ പതറാറുണ്ട്.
മെസിയിൽ അമിതാശ്രയം- ലയണൽ മെസിയ്ക്ക് പൂർണ്ണമായി പൂട്ടിടാൻ എതിരാളികൾക്ക് കഴിഞ്ഞാൽ ടീമിന്റെ ഒഴുക്ക് നഷ്ടപ്പെടാറുണ്ട്.
സ്കലോണി
അർജന്റൈൻ കോച്ച്
എതിരാളികളുടെ കരുത്തിനനുസരിച്ച് ഫോർമേഷനുകൾ (4-3-3, 5-3-2 അല്ലെങ്കിൽ 4-4-2) മാറ്റാൻ സ്കലോണിക്ക് പ്രത്യേക കഴിവുണ്ട്.
പന്ത് കൈവശം വെച്ച് കളിക്കുന്നതിനൊപ്പം കളിയിലെ വേഗത നിയന്ത്രിക്കാനും എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ തുടങ്ങിയ മിഡ്ഫീൽഡർമാരെ കൃത്യമായി ഉപയോഗിക്കുന്നു.
മെസിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും, ബാക്കി താരങ്ങൾ മെസ്സിക്കായി പ്രതിരോധത്തിലും പന്ത് വിതരണം ചെയ്യുന്നതിലും പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന രീതിയാണ് അർജന്റീനയുടേത്.
കരുത്ത്
ബോൾ പൊസഷൻ- പന്ത് പരമാവധി കൈവശം വെച്ച് കളിക്കുന്നതിൽ സ്പെയ്ൻ അഗ്രഗണ്യരാണ്. ഇത് എതിരാളികളെ വേഗത്തിൽ തളർത്തുന്നു.അവരുടെ ടിക്കി-ടാക്ക ശൈലി സെമിയിൽ ഫ്രാൻസിനെതിരെ വൻ വിജയമായി.
സൂപ്പർ യുവതാരങ്ങൾ- ലാമിൻ യമാൽ ഉൾപ്പെടെയുള്ള യുവതാരങ്ങൾ അസാധാരണ വേഗതയും ഡ്രിബ്ലിംഗ് മികവും പുറത്തെടുക്കുന്നു,യുവതരങ്ങളെല്ലാം മികച്ചഫോമിൽ.
പ്രതിരോധ കോട്ട- ടൂർണമെന്റിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഒന്നാണ് സ്പെയ്ൻ. പ്രതിരോധ കോട്ട തകർക്കുക എതിരാളികൾക്ക് പ്രയാസമാണ്.
റൊഡ്രി- മധ്യനിരയിൽ കയറിയും ഇറങ്ങിയും കളിക്കുന്ന നായകൻ റൊഡ്രിയുടെ സാന്നിധ്യം ടീമിന് വലിയ മുതൽക്കൂട്ടാണ്
കുറവ്
ഫിനിഷിംഗ്- മികച്ച രീതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അത് ഗോളാക്കി മാറ്റുന്നതിൽ പലപ്പോഴും സ്പെയ്ൻ താരങ്ങൾ പരാജയപ്പെടാറുണ്ട്.
പരിചയക്കുറവ് -വലിയ ഫൈനലുകൾ ജയിച്ചു പരിചയമുള്ള താരങ്ങൾ അർജന്റീനയ്ക്കൊപ്പമുള്ളപ്പോൾ, സ്പാനിഷ് താരങ്ങൾക്ക് ആ സമ്മർദ്ദം അതിജീവിക്കേണ്ടതുണ്ട്.
ഫ്യുയന്റെ
സ്പാനിഷ് കോച്ച്
പരമ്പരാഗതമായ ടിക്കി-ടാക്ക ശൈലിയിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ വേഗവും ലംബവുമായ ആക്രമണങ്ങളാണ് ഡി ലാ ഫ്യുയന്റെ ഉപയോഗിക്കുന്നത്.
ലമീൻ യമാൽ പോലെയുള്ള യുവതാരങ്ങൾക്ക് വിങ്ങുകളിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും, വേഗതയേറിയ പാസുകളിലൂടെ ബോക്സിലേക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഉയർന്ന ലൈൻ പ്രതിരോധവും പന്ത് നഷ്ടപ്പെടുമ്പോൾ തന്നെ തിരിച്ചുപിടിക്കാനായുള്ള ശക്തമായ പ്രസ്സിംഗും ആണ് അദ്ദേഹത്തിന്റെ പ്രധാന തന്ത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |