
പ്രശസ്ത ജാപ്പനീസ് നർത്തകിയും ദ്വിഭാഷിയുമായ ഹിരോമി മാരുഹാഷി നഗോയയിൽ നിന്ന് കേരളകൗമുദിക്കുവേണ്ടി എഴുതുന്നു
ഉദയസൂര്യന്റെ നാടെന്നാണ് ഞങ്ങളുടെ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഇനിയിത് സ്വർണോദയങ്ങളുടെ നാടാണ്. ഏഷ്യൻ വൻകരയുടെ കായികപ്രതീക്ഷകളൊക്കെയും സ്വർണത്തിലേക്ക് ഉദിക്കുന്ന നാട്. ടോക്യോയിൽ നിന്ന് 350ഓളം കിലോമീറ്റർ അകലെയുള്ള അയ്‌ചി പ്രവിശ്യയുടെ തലസ്ഥാനമായ നഗോയയിൽ നാളെ 20-ാമത് ഏഷ്യൻ ഗെയിംസിന് കൊടിയേറുമ്പോൾ ഞങ്ങൾ ജപ്പാൻകാർ ആവേശത്തിലാണ്. നഗോയ ഉത്സവപ്രതീതിയിലും.
ഞങ്ങളുടെ കായികക്കരുത്ത് മാത്രമല്ല, പ്രകൃതിയുടെ ചാരുതയും സാങ്കേതികവിദ്യയുടെ ആധുനികതയും ജീവിത ശൈലിയുടെ ശാന്തതയും ശീലങ്ങളിലെ സൗമ്യതയുമൊക്കെ ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമാണിത്. തിരിച്ചടികളിൽ നിന്ന് ഉയിർത്തെണീറ്റ ചരിത്രമാണ് ഞങ്ങളുടേത്. പ്രതീക്ഷകളുടെ ചെറുമുനകളിൽ നിന്ന് അതിജീവനത്തിന്റെ നാളം തെളിച്ചവരുടെ നാട്. അവിടേക്കാണ് ഏഷ്യൻ ഭൂഖണ്ഡത്തിന്റെ പോരാളികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നത്.
മത്സരത്തിനപ്പുറം പങ്കാളിത്തത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം കൂടി കായികമേളകൾ മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യൻ കബഡി ടീമിന്റെ മത്സരങ്ങൾ കാണാൻ കാത്തിരിക്കുകയാണ് എന്റെ പലസുഹൃത്തുക്കളും. കേരളത്തിൽ എല്ലാ വർഷവും വന്നുപോകുന്ന എനിക്കും മലയാളി കായിക താരങ്ങളോട് ഒരു പ്രത്യേക താത്പ്പര്യമുണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല. നിറഞ്ഞമനസോടെ 46 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളെയും സ്വാഗതം ചെയ്യുന്നു. ഏവർക്കും ''നിഹോൻ ഇ യോകോസോ""
( ജപ്പാനിലേക്ക് സുസ്വാഗതം...)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |