മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ബിസിസിഐ ഭാരവാഹികൾക്ക് നൽകിയതായി റിപ്പോർട്ട്. വാർഷിക പൊതുയോഗത്തിലാണ് (എ.ജി.എം) ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
വരുന്ന ഒക്ടോബർ നാലിന് അഗാർക്കറുടെ കരാർ അവസാനിക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പദവി നീട്ടിനൽകുമോ അതോ പുതിയ ആളെ കണ്ടെത്തുമോ എന്ന ചർച്ചകൾ നടക്കുകയാണ്. സെലക്ഷൻ കമ്മിറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഭാരവാഹികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ബിസിസിഐയുടെ 95-ാമത് വാർഷിക പൊതുയോഗത്തിൽ വിവിധ സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി (ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ), മുൻ പേസർ വെങ്കിടേഷ് പ്രസാദ് (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ) തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരായിരുന്നു. സീനിയർ സെലക്ഷൻ കമ്മിറ്റി തലവന്റെ ഭാവിക്ക് പുറമെ, ജൂനിയർ സെലക്ഷൻ കമ്മിറ്റിയിലെ അഞ്ച് ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ചും ബോർഡ് ആലോചിക്കുന്നുണ്ട്.
2023 ജൂലായിലാണ് പുരുഷ സീനിയർ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി അഗാർക്കർ ചുമതലയേറ്റത്. അഗാർക്കറുടെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനിക്കുന്നതെങ്കിൽ, ഉടൻ തന്നെ പകരക്കാരനെ നിയമിക്കാൻ കഴിയില്ല. പകരം, പുതിയ സ്ഥാനത്തേക്ക് ബി.സി.സിഐ അപേക്ഷ ക്ഷണിക്കുകയും അഭിമുഖങ്ങൾ നടത്തുകയും ചെയ്ത ശേഷമേ അടുത്ത ചീഫ് സെലക്ടർ ആരാണെന്ന നാമനിർദ്ദേശം ചെയ്യുകയുള്ളൂ. അതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അൽപ്പം സമയമെടുക്കും. വരാനിരിക്കുന്ന പരമ്പരകൾക്കും പ്രധാന ടൂർണമെന്റുകൾക്കുമായി ടീമിനെ സജ്ജമാക്കുന്നതിൽ സെലക്ഷൻ കമ്മിറ്റിക്ക് നിർണായക പങ്കാണുള്ളത്.
The BCCI has authorized its office-bearers to decide whether to extend the tenure of chief selector Ajit Agarkar or find a replacement, as his contract ends on October 4.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |