
കറാച്ചി: പാക് അധീന കാശ്മീരിൽ അവകാശ നിഷേധത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങളെ ക്രൂരമായി അടിച്ചമർത്തി പാകിസ്ഥാൻ സുരക്ഷാ സേന. വെള്ളിയാഴ്ച മുതൽ മുസാഫറാബാദ്, റവാലാകോട്ട് പട്ടണങ്ങളിലായി വെടിവയ്പിലും ആക്രമണങ്ങളിലും 30ലേറെ പേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. വ്യാപാരികൾ, ആക്ടിവിസ്റ്റുകൾ, അവകാശ ഗ്രൂപ്പുകൾ എന്നിവയുടെ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ (ജെ.എ.എ.സി) പാക് ഭരണകൂടം നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് നൂറുകണക്കിന് അനുകൂലികൾ തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒരു വ്യാപാരി വെടിയേറ്റ് മരിച്ചതോടെ ഏറ്റുമുട്ടൽ രൂക്ഷമായി. പ്രതിഷേധം അടിച്ചമർത്താൻ 14,000 - 20,000 പാരാമിലിട്ടറി അംഗങ്ങളെ മേഖലയിൽ വിന്യസിച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.
അതേസമയം സംഘർഷത്തിൽ 11 പേരാണ് കൊല്ലപ്പെട്ടതെന്നാണ് സർക്കാരിന്റെ വാദം. ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും പ്രതിഷേധക്കാർ സേനയ്ക്ക് നേരെ പ്രയോഗിച്ചെന്നും ആരോപിച്ചു. ജെ.എ.എ.സിയും ആക്ടിവിസ്റ്റുകളും ഇത് നിഷേധിച്ചു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, സബ്സിഡികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. പാക് അധീന കാശ്മീരിൽ ഏറ്റുമുട്ടലുകൾ ആവർത്തിക്കുന്നതിനെതിരെ അന്താരാഷ്ട്ര വിമർശനങ്ങൾ ശക്തമായി.
# സംവരണം റദ്ദാക്കണം
നിയമസഭയിലെ 53 സീറ്റുകളിൽ കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 എണ്ണം റദ്ദാക്കണമെന്ന് കാട്ടി ജെ.എ.എ.സി പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണിത്. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞ വർഷവും കലാപമുണ്ടായി
സീറ്റുകൾ സർക്കാരിനും സൈന്യത്തിനും താത്പര്യമുള്ളവരെ അധികാരത്തിലേറ്റാനുള്ള പുകമറയെന്ന് ആരോപണം. പ്രദേശത്തിന് പുറത്ത് നിന്നുള്ള അഭയാർത്ഥികളെ (പാക് നഗരങ്ങളിൽ കഴിയുന്നവർ) മത്സരിപ്പിക്കുന്നതിനോട് നാട്ടുകാർക്ക് എതിർപ്പ്
കഴിഞ്ഞയാഴ്ച സർക്കാർ ജെ.എ.എ.സിയെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപം സൃഷ്ടിക്കുന്നെന്ന് വാദം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |