
നെയ്‌പിഡോ: മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ഓംഗ് സാൻ സൂചിയുടെ (81) ചിത്രം പുറത്തുവിട്ട് മ്യാൻമറിലെ പട്ടാള ഭരണകൂടം. 2021 ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം ആദ്യമായാണ് സൂചിയുടെ ആധികാരികമായ ചിത്രങ്ങൾ പുറത്തുവരുന്നത്.
സൂചിയുടെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾ ശക്തമായ പിന്നാലെയാണ് റെഡ് ക്രോസ് പ്രതിനിധിയുമായി അവർ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ ഇന്നലെ പുറത്തുവിട്ടത്. കൂടിക്കാഴ്ച എവിടെ വച്ചായിരുന്നെന്നോ എപ്പോഴായിരുന്നെന്നോ വ്യക്തമാക്കിയിട്ടില്ല. വർഷങ്ങൾക്ക് ശേഷമാണ് ഒരു വിദേശ പ്രതിനിധിയെ സൂചിയെ കാണാൻ അനുവദിച്ചത്.
പട്ടാള അട്ടിമറിക്ക് പിന്നാലെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട സൂചിയെ സൈന്യം തടവിലാക്കുകയായിരുന്നു. അഴിമതി അടക്കം വിവിധ കുറ്റങ്ങൾ ചുമത്തി 33 വർഷം ജയിൽ ശിക്ഷയും വിധിച്ചു. ഇത് ഏപ്രിലിൽ 18 വർഷമായി കുറച്ചിരുന്നു. നെയ്‌പിഡോയിലെ ജയിലിൽ ഏകാന്ത തടവിൽ കഴിഞ്ഞിരുന്ന സൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇത് എവിടെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |