
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹത്തിന് റഷ്യൻ കോടീശ്വരൻ ധനസഹായം നൽകിയതിന്റെ പേരിൽ വിവാദം. മേയിൽ ബഹമാസിൽ വച്ചാണ് ട്രംപ് ജൂനിയറും സാമൂഹിക പ്രവർത്തകയും മോഡലുമായ ബെറ്റിന ആൻഡേഴ്സണും തമ്മിലെ മൂന്ന് ദിവസം നീണ്ട വിവാഹ ആഘോഷങ്ങൾ നടന്നത്.
ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ (ഐ.ബി.എ) തലവനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയുമായ ഉമർ ക്രെംലേവ് വിവാഹത്തിന് ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചെന്നാണ് റിപ്പോർട്ട്. അതിഥികൾ തങ്ങിയ സ്വകാര്യ ദ്വീപിന്റെ വാടക, രണ്ട് ആഡംബര പാർട്ടികൾ തുടങ്ങിയവയ്ക്ക് ഉമർ പണം ചെലവഴിച്ചെന്ന് അമേരിക്കൻ മാദ്ധ്യമ സ്ഥാപനത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
അടുത്ത സുഹൃത്തായ ഉമർ വിവാഹ സമ്മാനമായി പണം ചെലവഴിച്ചെന്നും അതിന് പിന്നിൽ മറ്റ് അജണ്ടകൾ ഇല്ലെന്നും ബെറ്റിന പ്രതികരിച്ചു.
# അറിയില്ലെന്ന് ട്രംപ്
ഉമറിനെ അറിയില്ലെന്നും പാർട്ടിക്ക് ചെലവ് വഹിച്ചത് ഗുരുതര കാര്യമല്ലെന്നും പ്രസിഡന്റ് ട്രംപ്. ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ ആഘോഷങ്ങളിൽ ട്രംപ് പങ്കെടുത്തില്ല
വിഷയത്തിൽ യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ അന്വേഷണം തുടങ്ങി. സ്വകാര്യ പൗരനെന്ന നിലയിൽ ട്രംപ് ജൂനിയറിന് വിദേശികളുടെ സമ്മാനം വാങ്ങാൻ വിലക്കില്ലെന്നും വിഷയം അന്വേഷിക്കില്ലെന്നും യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |