
വാഷിംഗ്ടൺ: അൽ ക്വഇദ ഭീകരൻ ഒസാമ ബിൻ ലാദൻ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. 9/11 ഭീകരാക്രമണത്തിന്റെ (സെപ്‌തംബർ 11 ഭീകരാക്രമണം ) 25 -ാം വാർഷികവുമായി ബന്ധപ്പെട്ട് യു.എസിന്റെ സി.ഐ.എ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി) പുറത്തുവിട്ട രഹസ്യന്വേഷണ രേഖകളിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
2001 സെപ്തംബർ 11ന് ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കുന്നതിന് മുമ്പാണ് ഇന്ത്യയടക്കം രാജ്യങ്ങളെ ലാദൻ അയാളുടെ 'ഹിറ്റ് ലിസ്റ്റി'ൽ പെടുത്തിയത്. ഇന്ത്യ, സൗദി അറേബ്യ, കുവൈറ്റ്, ഈജിപ്‌റ്റ് തുടങ്ങിയ രാജ്യങ്ങളിൽ ഭീകരാക്രമണം നടത്താൻ ലാദന് പദ്ധതിയുണ്ടെന്ന് സി.ഐ.എ അമേരിക്കൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുന്ന 1998 ആഗസ്റ്റ് 28ലെ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടവയിൽ ഉൾപ്പെടുന്നു.
അതേ സമയം, ഇന്ത്യയിൽ എപ്പോൾ, എവിടെയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന വിവരങ്ങൾ പരാമർശിക്കുന്നില്ല. ഹർക്കത്ത് ഉൾ മുജാഹിദീൻ പോലുള്ള പാകിസ്ഥാനി ഭീകര സംഘടനകൾക്ക് അൽ ക്വഇദയുമായുള്ള ബന്ധവും റിപ്പോർട്ടിൽ വിവരിക്കുന്നു. ലാദൻ 60 രാജ്യങ്ങളിലായി സ്ലീപ്പർ സെല്ലുകളുടെയും സായുധ ഗ്രൂപ്പുകളുടെയും വിപുലമായ ശൃംഖല നിയന്ത്രിച്ചിരുന്നെന്നും സി.ഐ.എ വ്യക്തമാക്കുന്നു. ലാദനെ 2011ൽ പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ചാണ് യു.എസ് കമാൻഡോകൾ വധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |