
ന്യൂയോർക്ക്: കഴിഞ്ഞ ഫെബ്രുവരി 28ന് യു.എസും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ അമേരിക്ക യുദ്ധകുറ്റം ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ മിഷന്റെ കണ്ടെത്തൽ. ഇറാനിലെ മിനാബിലെ പ്രൈമറി സ്‌കൂളിലും ലമേർഡിലെ സ്‌പോർട്സ് കോംപ്ലക്സിലുമുള്ള മിസൈൽ ആക്രമണങ്ങൾ ഇൻഡിസ്‌ക്രിമിനേറ്റ് ആക്രമണമായിരുന്നു. ഇത് സാധാരണക്കാരുടെ മരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടത്തിനും കാരണമായി.
ആക്രമണത്തിൽ 120 കുട്ടികളടക്കം 150ലധികം പേർ കൊല്ലപ്പെട്ടു. അതേസമയം, ലമേർഡിൽ ആക്രമണം നടത്തിയെന്ന വാദം യു.എസ് മുമ്പ് നിഷേധിച്ചിട്ടുണ്ട്. മിനാബിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നാണ് യു.എസ് വ്യക്തമാക്കി. എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് വിശ്വാസ്യതയില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. യു.എൻ അംഗരാജ്യങ്ങളായ 47 രാജ്യങ്ങൾ ഉൾപ്പെടുന്ന കൗൺസിലിന് മുമ്പാകെ വിദഗ്ദ്ധർ തിങ്കളാഴ്ച ഈ കണ്ടെത്തലുകൾ അവതരിപ്പിക്കുമെന്നാണ് വിവരം.
ഹോർമുസിൽ
കപ്പൽ ആക്രമിച്ചു
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസിൽ ഇന്നലെ ഇറാൻ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിച്ചു. ടോഗോയുടെ പതാകയുള്ള 'ട്രെൻഡ്' എന്ന ടാങ്കർ കപ്പലാണ് ആക്രമിച്ചത്. ആളപായമില്ല. അനധികൃതമായി കടലിടുക്ക് കടക്കാൻ ശ്രമിച്ച കപ്പലിന് നേരെയാണ് ആക്രമണം നടത്തിയതെന്നും കപ്പലിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് തടഞ്ഞുവച്ചുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പറഞ്ഞു.
ഇതിനിടെ ഇറാനിയൻ ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ചായ 'ബിറ്റ്ബാങ്കി'നെതിരെ യു.എസ് ട്രഷറി വകുപ്പിന്റെ 'ഓഫീസ് ഒഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ' ഉപരോധം ഏർപ്പെടുത്തി. ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് ഇറാനിയൻ ഭരണകൂടത്തിന് സാമ്പത്തിക സഹായം നൽകാനുള്ള നീക്കങ്ങൾ തങ്ങളുടെ നിരീക്ഷണ പരിധിയിലാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.
ഇതിനിടെ രണ്ടാഴ്ചത്തെ വെടിനിറുത്തലും റിയാദും ഹൂതി നേതൃത്വവും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കുന്നതും ഉൾപ്പെടെയുള്ള പുതിയൊരു നിർദ്ദേശം സൗദി അറേബ്യ ഒമാൻ വഴി യെമനിലെ ഹൂതികൾക്ക് കൈമാറി.
യൂറോപ്പിലേക്ക്
എണ്ണയില്ല
അടുത്ത മാസം മുതൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അസംസ്‌കൃത എണ്ണ നൽകില്ലെന്ന് സൗദിയിലെ എണ്ണ ഉത്പാദക കമ്പനിയായ സൗദി അരാംകോ. കഴിഞ്ഞയാഴ്ച ഇറാഖിൽ നിന്നുള്ള ആക്രമണത്തിൽ സൗദി അരാംകോയുടെ ചെങ്കടലിലേക്കുള്ള പ്രധാന പൈപ്പ്‌ലൈൻ തകർന്നതിനെ തുടർന്നാണിത്.
1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്‌വെസ്റ്റ് പൈപ്പ്‌ലൈനിലെ മൂന്ന് പമ്പിംഗ് സ്റ്റേഷനുകളാണ് തകർന്നത്. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിനാൽ ആറു മാസമായി പശ്ചിമേഷ്യൻ എണ്ണ കയറ്റുമതിയുടെ പ്രധാന ബദൽ മാർഗമായിരുന്നു ഈ പൈപ്പ്‌ലൈൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |