
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും കനത്ത തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യു.എസിലേക്ക്. യു.എൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പോകുന്നതെങ്കിലും റഷ്യൻ എണ്ണ, അമേരിക്കൻ തീരുവ, ഇന്ത്യയുടെ ഊർജ സുരക്ഷ, വ്യാപാരബന്ധം തുടങ്ങിയ വിഷയങ്ങൾ നിർണായകമാകും. അമേരിക്കൻ നീക്കത്തിനെതിരെ ചൈനയും നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തിന് കൂടുതൽ നയതന്ത്ര പ്രാധാന്യം.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന ബിൽ യു.എസ്. ജനപ്രതിനിധിസഭ പാസാക്കിയിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിടുന്നതോടെ നിയമമാകും. ഇന്ത്യയുടെ ഊർജസുരക്ഷയെയും ഉഭയകക്ഷി ബന്ധത്തെയും ആഗോള എണ്ണവിപണിയെയും ബാധിക്കുന്ന പ്രത്യാഘാതങ്ങൾ അമേരിക്കയെ നേരത്തെതന്നെ അറിയിച്ചതായി ഇന്ത്യ വ്യക്തമാക്കി.
രാജ്യങ്ങൾ തമ്മിലുള്ള സാധാരണ സാമ്പത്തിക-വാണിജ്യ സഹകരണത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്. 140 കോടി ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന നിലപാട് ഇന്ത്യയും വ്യക്തമാക്കി. അമേരിക്കൻ തീരുവയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകളും നിർണായക ഘട്ടത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |