
ന്യൂഡൽഹി: എഫ്.സി.ആർ.എ ഭേദഗതി ബിൽ പരിശോധിക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) ഇന്നലെ ആദ്യയോഗം ചേർന്നു.
വിദേശ സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിയന്ത്രിക്കുന്നതിനായാണ് ഭേദഗതി ബിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ബില്ലിന്റെ വിശദാംശങ്ങൾ സമിതിയെ അറിയിച്ചു. ബി.ജെ.പിയുടെ എം.പി സഞ്ജയ് ജയ്സ്വാളാണ് സമിതി അദ്ധ്യക്ഷൻ. കേരളത്തിലെ മൂന്ന് എം.പിമാർ സമിതി അംഗങ്ങളാണ്. കോൺഗ്രസിലെ ആന്റോ ആന്റണി, മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു. വിദേശ സന്ദർശനത്തിലായതിനാൽ ബി.ജെ.പിയിലെ സി. സദാനന്ദൻ മാസ്റ്റർ എത്തിയില്ല. ഇതിനിടെ, രാജ്യസഭാ എം.പിമാരായ സമാജ്‌വാദി പാർട്ടിയിലെ ജാവേദ് അലി ഖാൻ,നാഷണൽ പീപ്പിൾസ് പാർട്ടിയിലെ ജെയിംസ് പാംഗ്സാംഗ് കോംഗ് കാൽ സാംഗ്‌മ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി നിയമിച്ചു. ഭേദഗതി ബില്ലിനു പിന്നിൽ നിഗൂഢ താത്പര്യങ്ങളുണ്ടെന്ന് ആന്റോ ആന്റണി ആരോപിച്ചു. വർഷകാല സമ്മേളനത്തിനിടെ,ഓഗസ്റ്റ് 12നാണ് ബിൽ ജെ.പി.സിക്ക് വിട്ടത്. ശൈത്യകാല സമ്മേളനത്തിലെ ആദ്യവാരം സമിതിയുടെ റിപ്പോർട്ട് ലോക്‌സഭയിൽ വയ്‌ക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |