
തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനം പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ട ചിത്രം തെളിഞ്ഞു. 140 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത് 890 സ്ഥാനാർത്ഥികൾ. ചില വിമതരും ഡമ്മി സ്ഥാനാർത്ഥികളും ഉൾപ്പെടെ 95പേർ
പത്രിക പിൻവലിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത് 957 സ്ഥാനാർത്ഥികൾ.
ഇക്കുറി കോഴിക്കോട് കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ- 13. ആറു മണ്ഡലങ്ങളിൽ മൂന്നുവീതം സ്ഥാനാർത്ഥികൾ മാത്രം. ചവറ, കായംകുളം, നാട്ടിക, കോങ്ങാട്, കോഴിക്കോട് സൗത്ത്, മാനന്തവാടി എന്നിവിടങ്ങളിൽ. കൊടുവള്ളിക്ക് പുറമേ പത്തിലേറെ സ്ഥാനാർത്ഥികളുള്ളത് 11 മണ്ഡലങ്ങളിൽ. തിരുവനന്തപുരം, നേമം, ചങ്ങനാശേരി, കളമശേരി, മണലൂർ, പേരാമ്പ്ര, കോഴിക്കോട് നോർത്ത്, കല്പറ്റ, തളിപ്പറമ്പ്, പേരാവൂർ, മഞ്ചേശ്വരം.
ചൂടുപിടിപ്പിച്ച് വിവാദങ്ങൾ
എൽ.ഡി.എഫ്
സി.പി.എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ജി.സുധാകരൻ, ടി.കെ.ഗോവിന്ദൻ, പി.കെ.ശശി, വി.കുഞ്ഞികൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യം എങ്ങനെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്ക. പി.കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട് ജി.സുധാകരന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ ചെറ്റത്തരം, വീട്ടിൽ പോയി ചോദിക്ക് പരാമർശങ്ങൾ. സി.പി.എം- ബി.ജെ.പി ഡീൽ ആരോപണം. ഭരണവിരുദ്ധ വികാരം ഉണ്ടാകുമോയെന്ന പേടി.
യു.ഡി.എഫ്
കായംകുളത്തെ സ്ഥാനാർത്ഥി യു.പ്രതിഭയ്ക്കെതിരെയുള്ള ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം തിരിച്ചടിയാകുമോ എന്ന ആശങ്ക. മുഖ്യമന്ത്രി ആരാവുമെന്ന അനവസരത്തിലെ ചർച്ച. വി.ഡി.സതീശനെതിരെ മുഖ്യമന്ത്രി ഉയർത്തിയ ഗോൾവാൾക്കർ പരാമർശം. ഏഴ് വിമതരിൽ ആറും പിൻവാങ്ങിയെങ്കിലും തളിപ്പറമ്പിൽ വിമതന്റെ സാന്നിദ്ധ്യം. സി.പി.എം വിട്ടുവന്നവരെ സ്ഥാനാർത്ഥികളാക്കിയതിലെ ചില മുറുമുറുപ്പ്.
എൻ.ഡി.എ
ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിലടക്കം ട്വന്റി- 20 പാർട്ടിക്കും മറ്റു ചില ഘടകകക്ഷികൾക്കും സീറ്റ് നൽകിയത് സി.പി.എമ്മുമായുള്ള ഡീൽ എന്ന കോൺഗ്രസ് ആരോപണം. വട്ടിയൂർക്കാവിൽ സി.പി.എമ്മിനു വേണ്ടി ബി.ജെ.പി നിൽക്കുന്നുവെന്ന കെ.മുരളീധരന്റെ ആരോപണം. പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയിലെ ഉൾപ്പോര്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |