
ഹർജിക്കാരിക്കെതിരെ കേസ്
കൊച്ചി: സൈബർ തട്ടിപ്പിനെത്തുടർന്ന് ബാങ്കുകൾ മരവിപ്പിച്ച 'മ്യൂൾ അക്കൗണ്ടുകൾ" സജീവമാക്കാനായി കുറ്റവാളികളുടെ ഹർജികൾ ഏറ്റെടുക്കുന്ന യുവ അഭിഭാഷകർ വെട്ടിലാകുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. മരവിപ്പിച്ച അക്കൗണ്ട് തുറക്കാൻ അനുമതി തേടി മലപ്പുറം കരിങ്ങപ്പാറ സ്വദേശി സിനാന ഫർവീൺ (21) സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീമിന്റെ മുന്നറിയിപ്പ്. കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് തുറന്നത് തട്ടിപ്പ് ലക്ഷ്യമിട്ടാണെന്ന് വിലയിരുത്തിയ കോടതി ഹർജിക്കാരിക്കെതിരെ കേസെടുക്കാൻ താനൂർ പൊലീസിനോട് നിർദ്ദേശിച്ചു.
ഹർജി നൽകാൻ യുവ അഭിഭാഷകനെയാണ് ഉപയോഗിച്ചത്. പരിചയക്കുറവുകൊണ്ട് കുഴപ്പത്തിലായേക്കാം. തർക്കത്തിലുള്ള തുക നിലനിറുത്തി, മറ്റ് ഇടപാടുകൾക്കായി അക്കൗണ്ട് ഉപയോഗിക്കാൻ അനുവദിക്കണമെന്നായിരിക്കും ആവശ്യം. എ.ഐ സഹായത്തോടെ ഹർജി തയാറാക്കുന്നവരും, മ്യൂൾ അക്കൗണ്ട് കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന അഭിഭാഷകരുമുണ്ടെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
സിനാനയുടെ അക്കൗണ്ടിലൂടെ 3.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി തമിഴ്നാട് പൊലീസ് കണ്ടെത്തിയിരുന്നു. ആന്ധ്രാ പൊലീസിന്റെ അന്വേഷണവുമുണ്ട്. ജോലിയില്ലാത്ത ഹർജിക്കാരി ഓഹരി, ഓൺലൈൻ കറൻസി ഇടപാടുകൾ നടത്തിയിരുന്നു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
തട്ടിയത് 52,969 കോടി
രാജ്യത്ത് 6.5 ലക്ഷം മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. 2021-2025ൽ 52,969 കോടിയുടെ തട്ടിപ്പ് നടന്നു. 167 കോടി മാത്രമാണ് വീണ്ടെടുക്കാനായത്
ചെറിയ കമ്മിഷൻ നൽകി വിദ്യാർത്ഥികളുടെയും മറ്റും അക്കൗണ്ടുകൾ തട്ടിപ്പിനായി ഉപയോഗിക്കുന്നതാണ് രീതി. തുക പിൻവലിച്ച് വീതിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |