
കൊച്ചി: ശബരിമലയിൽ അരവണ നിർമ്മാണത്തിനായി മിൽമയിലെ നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ സമഗ്രവും വസ്തുതാപരവുമായ പഴുതടച്ച അന്വേഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. വിജിലൻസ് പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തി. വിജിലൻസ് എസ്.പി എം.ജെ. സോജൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജാവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
തിരുവനന്തപുരം, പത്തനംതിട്ട, പന്തളം, എരുമേലി, നിലയ്ക്കൽ, ശബരിമല എന്നിവിടങ്ങളിലെ ദേവസ്വം ബോർഡ് ഓഫീസുകളിൽ നിന്നും തിരുവനന്തപുരം, പത്തനംതിട്ട മിൽമ ഓഫീസുകളിൽ നിന്നും രേഖകൾ പിടിച്ചെടുത്തതായി എസ്.ഐ.ടി റിപ്പോർട്ടിലുണ്ട്. ഒട്ടേറെ സാക്ഷികളെ ചോദ്യം ചെയ്തു. രേഖകളുടെ പരിശോധനയും ചോദ്യം ചെയ്യലും തുടരുകയാണെന്നും കോടതിയിൽ നേരിട്ട് ഹാജരായ എസ്.പി അറിയിച്ചു.
ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം വേഗം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് 21ന് വീണ്ടും പരിഗണിക്കും. മിൽമയിൽ നിന്ന് കൂടിയ വിലയ്‌ക്ക് നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോർഡിന് 2.28 കോടി രൂപ നഷ്ടമുണ്ടായെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |