
തിരുവനന്തപുരം: കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് ഈ വർഷം 850 ഓളം ഗവ.എൽ.പി,യു.പി അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുമെന്ന് പൊതു വിദ്യാഭ്യാസ
ഡയറക്ടറുടെ റിപ്പോർട്ട്.വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ നൽകിയ കണക്കുകൾ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറി.
ഗവ.എൽ.പി, യു.പി സ്കൂളുകളിലായി കൊല്ലം-128, പത്തനംതിട്ട-15, ആലപ്പുഴ-65, കോട്ടയം-18, ഇടുക്കി-26, എറണാകുളം-45, തൃശൂർ-66, കോഴിക്കോട്-77, വയനാട്-56, കണ്ണൂർ 20, മലപ്പുറം-136, പാലക്കാട്-140 എന്നിങ്ങനെ തസ്തികകൾ നഷ്ടപ്പെടും. തിരുവനന്തപുരം, കാസർകോട് ജില്ലകളിലായി 100ൽ അധികം തസ്തികകൾ നഷ്ടപ്പെടുമെന്നാണ് അനുമാനം.കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.ഗവ.ഹൈസ്‌കൂളുകളിലെ തൊഴിൽ നഷ്ടത്തിന്റെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. എൽ.പി, യു.പി വിഭാഗങ്ങളെ അപേക്ഷിച്ച് ഹൈസ്‌കൂളുകളിൽ തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകരുടെ എണ്ണം കുറവാണ്. എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിർണയം പൂർത്തിയായ ശേഷമേ, സർക്കാർ, എയ്ഡഡ് മേഖലകളിലെ അദ്ധ്യാപക തസ്തിക നഷ്ടത്തിന്റെ കൃത്യമായ
കണക്കുകൾ തിട്ടപ്പെടുത്താൻ കഴിയൂ.
തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകരെ എസ്.എസ്.എയിലും അനുബന്ധ സ്ഥാപനങ്ങളിലും പുനർവിന്യസിച്ചാലും നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട. കഴിഞ്ഞ കുറെ വർഷങ്ങളായി ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് ഇത്രയേറെ തസ്തിക നഷ്ടത്തിനിടയാക്കിയത്.2024-25ൽ 35,77,837 വിദ്യാർത്ഥികളാണ് സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലൂണ്ടായിരുന്നത്. 2026-27 അധ്യയന വർഷം ഇത് 34,11,198 വിദ്യാർത്ഥികളായി കുറഞ്ഞു. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 31,227 പേരുടെ കുറവാണ് ഈ വർഷമുണ്ടായത്.
അദ്ധ്യാപക- വിദ്യാർത്ഥി
അനുപാതം കുറച്ചേക്കും
ഓരോ വർഷവും അദ്ധ്യാപകർ വിരമിക്കുന്നതിനനുസരിച്ച് പുതിയ ഒഴിവുകളുണ്ടാകുന്നില്ല.
പി.എസ്.സിയുടെ എൽ.പി, യു.പി അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം നിലച്ചതിനു കാരണവും ഇതാണ്. അദ്ധ്യാപക, വിദ്യാർത്ഥി അനുപാതം കുറച്ചാലേ നിലവിലുള്ള അദ്ധ്യാപകരെ സ്‌കൂളുകളിൽ നിലനിറുത്താൻ കഴിയൂവെന്ന് പൊതു വിദ്യാഭ്യാസ മന്ത്രിയെ വകുപ്പ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ നടത്തണമെങ്കിലും ഇതാണ് സർക്കാരിന് മുന്നിലുള്ള പോംവഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |