
തിരുവനന്തപുരം : പത്തു വർഷത്തിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ തിളക്കത്തിന് മങ്ങലേൽപ്പിച്ച് ഭരണാനുകൂല സംഘടനാ നേതാക്കളുടെ ഏറ്റുമുട്ടൽ. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റായ സ്വരാജ് ഭവനിലാണ് കോൺഗ്രസിന്റെ സർവീസ് സംഘടനയായ കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതാക്കളും മുസ്ലീംലീഗിന്റെ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ (എസ്.ഇ.യു) നേതാക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
, വാക്കേറ്റം കൈയ്യാങ്കളിയിലേക്കും നീണ്ടു. സുരക്ഷാ ജീവനക്കാരും ഇരുപക്ഷത്തേയും പ്രവർത്തകരും ഇടപെട്ടാണ് സംഘർഷസാദ്ധ്യത ഒഴിവാക്കിയത്. വഴിയാത്രക്കാരുൾപ്പെടെ ബഹളം കേട്ടെത്തി. ആര്യനാട് പഞ്ചായത്തിലെ ഒരു ജീവനക്കാരനെ എൻ.ജി.ഒ അസോസിയേഷന്റെ അറിവില്ലാതെ എസ്.ഇ.യു ഇടപെട്ട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേക്ക് സ്ഥലംമാറ്റിയതാണ് സംഘർഷത്തിനിടയാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഒരു കൂട്ടർ സ്വരാജ് ഭവന്റെ പ്രവേശന വാതിലിനകത്തും മറ്റൊരു കൂട്ടർ പുറത്തുനിന്നും വെല്ലുവിളിച്ചു.
തദ്ദേശ വകുപ്പ് മുസ്ലിം ലീഗിനാണെന്നറിഞ്ഞതുമുതൽ എസ്.ഇ.യു നേതാക്കൾ സ്വരാജ് ഭവനിലെത്തി സ്ഥലംമാറ്റ ഉത്തരവുകളിറക്കാൻ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ , എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന ലിസ്റ്റുകൾ പ്രകാരം സ്ഥലംമാറ്റം മതിയെന്നായിരുന്നു അസോസിയേഷൻ നേതാക്കളുടെ നിലപാട്. ഇതോടെ ഉദ്യോഗസ്ഥർ പ്രതിസന്ധിയിലായി. സമ്മർദ്ദം കടുത്തതോടെ ,സ്ഥലംമാറ്റ ഉത്തരവിറക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിച്ചു. പകരം ചാർജേറ്റെടുത്ത ഉദ്യോഗസ്ഥനെ ഉപയോഗിച്ച് എസ്.ഇ.യു സ്ഥലംമാറ്റം ആരംഭിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. സമീപകാലത്തായി തദ്ദേശ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കിയിരുന്നു. ഈ
വർഷത്തെ ഓൺലൈൻ ട്രാൻസ്ഫറിന് അപേക്ഷകൾ സ്വീകരിച്ചിരിക്കെയാണ്, സർക്കാർ മാറിയതിന്റെ ബലത്തിലുള്ള നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |