
തിരുവനന്തപുരം: പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് കാരണം യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് കച്ചവടമാണെന്ന് മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ് കുമാർ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗണേഷ് ആരോപണം ഉന്നയിച്ചത്.
2016-ൽ 11,700 വോട്ടും 2021-ൽ 12,398 വോട്ടും ബി.ജെ.പിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് 23,000 വരെയായി ഉയർന്നു. എന്നാൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകളിൽ ബി.ജെ.പി വിജയിച്ച ഇത്തവണ പത്തനാപുരത്ത് അവർക്ക് ലഭിച്ചത് വെറും 7,031 വോട്ടുകൾ മാത്രമാണ്," അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ബി.ജെ.പി തങ്ങളുടെ സ്വാധീനമുള്ള സീറ്റ് സഖ്യകക്ഷിയായ ട്വന്റി-20ക്ക് നൽകിയത് വോട്ട് മറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി വിജയിച്ച വാർഡുകളിൽ പോലും ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് രണ്ടക്ക വോട്ട് പോലും ലഭിക്കാത്തത് ഈ 'ഡീലിന്' തെളിവാണ്. പത്തനാപുരത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ എൽ.ഡി.എഫിനെ തോൽപ്പിക്കാൻ വോട്ട് കച്ചവടം നടന്നതായും ഗണേഷ് കുമാർ ആരോപിച്ചു.
2001 മുതൽ പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാറിനെ കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയാണ് ഇത്തവണ പരാജയപ്പെടുത്തിയത്.
ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ
.................................
2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700.
2021 ൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398.
2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്...
ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം...അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻ.ഡി.എ മുന്നണി ഇല്ലായിരുന്നു..യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ടെന്റി ടെന്റി യ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു.പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസ് നു ലഭിച്ചില്ല..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |