
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറി കടക്കാനുള്ള നടപടികൾ ആലോചിക്കാൻ 11 മുതൽ ചേരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം സംസ്ഥാന നേതൃത്വത്തിന് നിർണായകമാകും.
പരാജയത്തെക്കുറിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിൽ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. റിപ്പോർട്ടിൽ താഴെത്തട്ടിൽ നടന്ന ചർച്ചകൾ പൂർണമായും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിമർശനം. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെതിരെ ചർച്ചകളിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഈ വിമർശനങ്ങൾ ഒഴിവാക്കി. തോൽവിയിൽ നേതൃത്വത്തിന് കൂട്ടുത്തരവാദിത്തമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ശൈലീമാറ്റം പോലുള്ളവയിൽ വ്യക്തമായ വിശദീകരണം നൽകാനും സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല.
പാർലിമെന്ററി മോഹം സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ പോലുമുണ്ടെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തിയത്. പാർട്ടിയിൽ നിന്നും പുറത്തു പോയി യു.ഡി.എഫിനൊപ്പം വി.കുഞ്ഞികൃഷ്ണൻ, ടി.കെ.ഗോവിന്ദൻ, ജി.സുധാകരൻ എന്നിവർ ചേർന്നത് പാർലമെന്ററി മോഹം കൊണ്ടാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. തളിപ്പറമ്പിൽ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി എം.എ ബേബി നടത്തിയ പ്രസ്താവനയെ പിണറായി വിജയനും എം.വി.ഗോവിന്ദനും തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളൽ കേന്ദ്ര കമ്മിറ്റി യോഗത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതും പ്രധാനമാണ്.
സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന പുതിയൊരു വിഭാഗം പാർട്ടിയിൽ ഉയർന്നു വന്നിട്ടുണ്ട്. പി.രാജീവും കെ.എൻ.ബാലഗോപാലും പുത്തലത്ത് ദിനേശനുമടങ്ങുന്ന വിഭാഗം കേന്ദ്ര നേതൃത്വത്തിന്റെ തെറ്റു തിരുത്തൽ നിർദ്ദേശത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |