
തിരുവനന്തപുരം: രാഷ്ട്രീയ പിൻബലത്തിൽ പി.എസ്.സി മെമ്പർമാരായാൽ പിന്നെ ജീവിതം രാജകീയം. ചെയർമാന്റെ ശമ്പളം 3.81 ലക്ഷം. ഡി.എയും ടി.എയും ചേരുമ്പോൾ നാലര ലക്ഷം. മെമ്പർമാർക്ക് 3.73 ലക്ഷം ശമ്പളം, 35,000 രൂപ വീട്ടുവാടക,10,000 രൂപ വാഹന ബത്ത.
സുഖജീവിതം തന്ന പാർട്ടിയുടെ ആൾക്കാരെ യോഗ്യതാ മാനദണ്ഡം അട്ടിമറിച്ചും അർഹതയില്ലാത്ത മാർക്ക് നൽകിയും തിരുകിക്കയറ്റി വിധേയത്വം കാട്ടും.
ആശാ പ്രവർത്തകർ തുച്ഛക്കൂലിക്കായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ കിടക്കുമ്പോഴാണ് 2025 ഫെബ്രുവരിയിൽ പി.എസ്.സി അംഗങ്ങളുടെയും ചെയർമാന്റെയും ശമ്പള വർദ്ധന നടപ്പാക്കിയത്.
അന്ന് ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാക്കി. 2.24 ലക്ഷത്തിൽ നിന്നാണ് ഒറ്റയടിക്ക് 3.81 ലക്ഷമായുയർന്നത്.
അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാക്കി. ഇതോടെ 2.19 ലക്ഷത്തിൽ നിന്ന് 3.73 ലക്ഷമായി ഉയർന്നു. ചികിത്സയും സൗജന്യമാണ്.
ചെയർമാന് പെൻഷൻ 2.5 ലക്ഷം രൂപയാണ്. നേരത്തെ 1.25 ലക്ഷമായിരുന്നു. അംഗങ്ങളുടെ പെൻഷൻ 1.20 ലക്ഷത്തിൽ നിന്ന് 2.25 ലക്ഷം രൂപയായി.
സർക്കാരിന്റെ ശുപാർശയിൽ പി.എസ്.സി അംഗങ്ങളുടെ നിയമനം അംഗീകരിക്കുന്നത് ഗവർണറാണ്. ഗവർണർക്ക് കിട്ടുന്നത് പ്രതിമാസം മൂന്നര ലക്ഷം രൂപയാണ്.
ഇത്രയും അംഗങ്ങൾ
വേറെങ്ങുമില്ല
1 രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പി.എസ്.സി കേരളത്തിലാണ്. ചെയർമാൻ അടക്കം 21 പേർ. അഞ്ച് അംഗങ്ങളുടെ ഒഴിവുണ്ട്.ഇത്രയും പേർ ഉണ്ടായിട്ടും റാങ്ക് ലിസ്റ്റുകളിൽ നിയമനം 50 ശതമാനം പോലുമെത്തില്ല
2 മുൻപ് 50 വയസിന് മുകളിൽ ഉള്ളവരെയാണ് രാഷ്ട്രീയ നേതൃത്വം പരിഗണിച്ചിരുന്നത്. ഈ കീഴ്വഴക്കവും പിണറായി സർക്കാർ മാറ്റിമറിച്ചു ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ നേതാവായ 30കാരിയെ നിയമിച്ചു. 36 വയസു മുതൽ പ്രതിമാസം 2.25 രൂപയാണ് ആ യുവതിയുടെ പെൻഷൻ. ആറുവർഷമാണ് അംഗങ്ങളുടെ കാലാവധി. പ്രായപരിധി 62.
അംഗങ്ങൾ
കേരളം............................... 21
തമിഴ്‌നാട്...........................14
കർണാടകം.........................9
തെലങ്കാന............................7
ആന്ധ്രപ്രദേശ്.....................7
മഹാരാഷ്ട്ര.........................3
ഉത്തർപ്രദേശ്......................9
യു.പി.എസ്.സി...................9
അംഗങ്ങളുടെ ജോലി
തിങ്കൾ: സിറ്റിംഗ്
ചൊവ്വ: 12 കമ്മിറ്റികൾ
ബുധൻ -വെള്ളി: അഭിമുഖം
ശനി: ഫയൽ നോക്കൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |