
കൊച്ചി: ചങ്ങമ്പുഴക്കവിതകൾക്ക് ലഹരി പകർന്ന, നൂറ്റാണ്ടോളം പഴക്കമുള്ള എളമക്കരയിലെ പുള്ളോർ ഷാപ്പ് ഓർമ്മയാകുന്നു. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള അപൂർവ്വമായാണ് ഇവിടെ സന്ദർശിച്ചിരുന്നതെങ്കിലും ഇവിടെ നിന്ന് കുപ്പികൾ വീട്ടിലെത്തിച്ചിരുന്നു എന്നാണ് കേട്ടുകേൾവി.
കൊച്ചിയിലെ ഏറ്റവും പഴക്കമുള്ള കള്ളുഷാപ്പാണിത്. എളമക്കര കീർത്തിനഗർ ജംഗ്ഷനു സമീപത്തെ തോട്ടിറമ്പിലാണിത്. മലരണിക്കാടായിരുന്ന ഇടപ്പള്ളിയുടെ ഗ്രാമഭംഗി വർണനകളും നുരഞ്ഞുപതയുന്ന ഭാവനകളും ഈ ഷാപ്പുമായി ബന്ധപ്പെട്ടിരുന്നു എന്ന് സാഹിത്യകുതുകികൾ ഇപ്പോഴും പറയാറുണ്ട്. പുള്ളോർ കേളൻ തുടങ്ങിയതാണ് ഷാപ്പ്. അതുകൊണ്ടാണ് പുള്ളോർ ഷാപ്പ് എന്ന് അറിയപ്പെട്ടത്. ഓലപ്പുരയായിരുന്ന ഷാപ്പ് പിന്നീട് ഓടിട്ട ഷെഡ്ഡായി. പുരയിടം പല കൈമറിഞ്ഞെങ്കിലും ഷാപ്പ് നിലനിന്നു. സ്ഥലം വാങ്ങാൻ ഏർപ്പാടായ പുതിയ ആൾ ഷാപ്പ് ഒഴിവാക്കണമെന്ന നിലപാടെടുത്തതൊടെയാണ് പുള്ളോർ ഷാപ്പിന് പൂട്ടുവീണത്. എറണാകുളം എക്സൈസ് സർക്കിളിന്റെ അഞ്ചാം ഗ്രൂപ്പിൽപ്പെട്ട 14 സെന്റ് സ്ഥലത്തെ ഷാപ്പ് കഴിഞ്ഞയാഴ്ചയാണ് പ്രവർത്തനം അവസാനിപ്പിച്ചത്. രണ്ട് ചെത്തുകാരും ഏഴ് തൊഴിലാളികളുമാണ് ഷാപ്പിന്റെ കീഴിലുണ്ടായിരുന്നത്. യതീന്ദ്രദാസായിരുന്നു ലൈസൻസി.
''വീടിനടുത്തായതിനാൽ അച്ഛൻ കള്ളുഷാപ്പിൽ പോകുക അപൂർവ്വമായിരുന്നു. ആരാധകരും സുഹൃത്തുക്കളും കള്ളും ചാരായവും ഒളിച്ച് വീട്ടിൽ എത്തിച്ചു നൽകാറായിരുന്നു പതിവ്.
-ലളിത ചങ്ങമ്പുഴ, ചങ്ങമ്പുഴയുടെ മകൾ
"വെള്ളം ചേർക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു,ചില്ലിന്‍ വെള്ളഗ്ലാസ്സിൽ പകർന്നങ്ങനെരുചികരമാം...
-കള്ളിനെക്കുറിച്ചുള്ള ചങ്ങമ്പുഴയുടെ കവിതയിൽനിന്ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |