
കോട്ടയം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്ന മലയാളികൾക്ക്, അവരുടെ കുട്ടികളിൽ മലയാളഭാഷയുടെ വേരുകൾ നിലനിറുത്തുക എന്ന വെല്ലുവിളിക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കാണുകയാണ് കോട്ടയം കാരാപ്പുഴ സ്വദേശിയും അദ്ധ്യാപികയുമായ പുണ്യ മോഹൻ. 'മലയാളി വേർഡ്സ്മിത്ത്' എന്ന ഓൺലൈൻ പഠന സംരംഭത്തിലൂടെ വിവിധ രാജ്യങ്ങളിലുള്ള കുട്ടികൾക്ക് മലയാളം സംസാരിക്കാനും വായിക്കാനും എഴുതാനും പുണ്യയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ദിവസവും ഒരു മണിക്കൂർ വീതം നടക്കുന്ന ക്ലാസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കുട്ടികൾ പങ്കെടുക്കും. കേരളത്തിന്റെ ഉത്സവങ്ങൾ, ആചാരങ്ങൾ, പഴഞ്ചൊല്ലുകൾ, കഥകൾ എന്നിവയും ഇതിലൂടെ പരിചയപ്പെടുത്തുന്നു. മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഭാഷ പഠിക്കാം. ഏകമകളുടെ സംരംഭത്തിന് പിന്തുണയേകി അച്ഛൻ മോഹനകുമാറും അമ്മ ജയകുമാരിയും ഒപ്പമുണ്ട്.
മാതൃഭാഷയ്ക്കായി ഡിജിറ്റൽ ശ്രമം
വിദേശരാജ്യങ്ങളിൽ ജനിച്ചുവളരുന്ന കുട്ടികൾക്ക് മാതൃഭാഷ സംസാരിക്കാനും എഴുതാനുമുള്ള അവസരമെന്ന നിലയിലാണ് 'മലയാളി വേർഡ്സ്മിത്ത്' എന്ന ആശയത്തിന്റെ തുടക്കം. കളികളിലൂടെയും കഥകളിലൂടെയും സംഭാഷണ പരിശീലനങ്ങളിലൂടെയും കുട്ടികളിൽ ഭാഷാപ്രേമം വളർത്തുന്ന രീതി സ്വീകരിച്ചു. സുഹൃത്തുക്കളായ അഞ്ച് അദ്ധ്യാപികമാരും ഉദ്യമത്തിന് ഒപ്പമുണ്ട്. ഓരോ കുട്ടിയുടെയും പഠനനില മനസിലാക്കി വ്യക്തിഗത ശ്രദ്ധ നൽകും.
ജോയിൻ ചെയ്യാൻ
മലയാളി വേർഡ്സ്മിത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയോ,+91 8606074278 എന്ന വാട്സ്ആപ്പ് നമ്പർ വഴിയോ malayaliwordsmith@gmail.com എന്ന ഇമെയിൽ വിലാസം വഴിയോ ക്ലാസിൽ പങ്കെടുക്കാം.
'സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വിദേശത്ത് നിന്ന് ഉൾപ്പെടെ പിന്തുണ ലഭിക്കുന്നുണ്ട്. ഭാഷാപഠനം കൂടുതൽ ആൾക്കാരിലേക്കെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.'
പുണ്യ മോഹൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |