
ആലപ്പുഴ: മന്ത്രിസ്ഥാനങ്ങളിൽ ആലപ്പുഴയ്ക്ക് അഭിമാന നേട്ടം. ഏറ്റവും പ്രധാന വകുപ്പായ ആഭ്യന്തരം - വിജിലൻസ് രമേശ് ചെന്നിത്തലയുടെ കൈകളിലെത്തുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ആലപ്പുഴയ്ക്ക് നഷ്ടപ്പെട്ടതിന്റെ ചെറിയ പരിഹാരമായി വിലയിരുത്താം.
കന്നി വിജയത്തിൽ തന്നെ മന്ത്രിപദവിയിലെത്തുന്ന എം.ലിജുവാണ് ജില്ലയുടെ മറ്റൊരു അഭിമാന താരകം.
മത്സരരംഗത്തിറങ്ങിയ നാൾ മുതൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് വിജയം മാത്രം നുകർന്നാണ് രമേശ് ചെന്നിത്തലയുടെ ചരിത്രയാത്ര. എന്നാൽ, ലിജുവിന്റെ കാര്യം വ്യത്യസ്തമാണ്. ഏറ്റവും മികച്ച പൊതുപ്രവർത്തകനെന്ന് വിലയിരുത്തപ്പെട്ടിട്ടും ഒന്നരപതിറ്റാണ്ടോളം നിർഭാഗ്യം ലിജുവിനെ വേട്ടയാടി. ഒടുവിൽ കായംകുളത്തുകാർ സമ്മാനിച്ച കന്നി വിജയം മന്ത്രിസഭയിലേക്കുള്ള ചവിട്ടുപടിയായി. പൊലീസ് കോൺസ്റ്റബിളായി വിരമിച്ച എം. മോഹൻലാലിന്റെയും ചന്ദ്രികയുടെയും മകനായ ലിജു, സാധാരണ കുടുംബത്തിന്റെ പരിമിതികളിൽ നിന്നാണ് വളർന്നത്. സ്വന്തം പഠനച്ചെലവുകൾക്കായി ട്യൂഷനെടുത്തും അധ്വാനിച്ചുമാണ് അദ്ദേഹം മുന്നേറിയത്. ഫിസിക്‌സിൽ ബിരുദവും നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം അഭിഭാഷകനായി. പുസ്തകവായനയും ചരിത്രബോധവും കൈമുതലാക്കിയ ലിജു, രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമാണ്. അച്ഛനിൽ നിന്ന് പഠിച്ച അച്ചടക്കവും അമ്മ നൽകിയ കരുണയുമാണ് അദ്ദേഹത്തിന്റെ കരുത്ത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായ നേട്ടമാണ്.
1994-ൽ സ്‌കൂൾ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് ലിജുവിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. രാഹുൽ ഗാന്ധിയുടെ 'ടാലന്റ് ഹണ്ട്' വഴി നേരിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ അദ്ദേഹം, പിന്നീട് ദേശീയ ജനറൽ സെക്രട്ടറിയായും ഉയർന്നു. നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്റും രാഷ്ട്രീയ കാര്യ സമിതി അംഗവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |