
ആലപ്പുഴ : ദേശീയപാതയിൽ ഗർത്തമുണ്ടായ ചേർത്തല പതിനൊന്നാം മൈലിലെ ഭാഗം പുനർനിർമ്മിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കരാർ കമ്പനി. പ്രദേശത്ത് അപടകസാദ്ധ്യത നിലനിൽക്കുന്നില്ലെന്നും റോഡ് പുനർനിർമ്മാണത്തിന്റെ ആവശ്യമില്ലെന്നുമുള്ളതാണ് കമ്പനിയുടെ നിലപാട്.
ഗർത്തം അടച്ച് ക്രോൺക്രീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.പ്രദേശത്തിന്റെ അപകടസാദ്ധ്യതകളെക്കുറിച്ചുള്ള നിരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഭൂമിക്കടിയിലെ വസ്തുക്കളെയും ഘടനകളെയും കുറിച്ച് പഠിക്കാൻ റഡാർ തരംഗങ്ങൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയായ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ പരിശോധന നടത്തും. കുഴിയോ കേടുപാടുകളോ ഉണ്ടാക്കാതെ ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള പൈപ്പുകൾ, പാറകൾ, വെള്ളം, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്താൻ ഈ പരിശോധനയിലൂടെ സാധിക്കും. ഇതുവഴി പൊള്ളയായ പ്രദേശങ്ങളോ അപകടസാദ്ധ്യതയോ ഉണ്ടോയെന്ന് മനസില്ലാക്കാനാകുമെന്നും അതിന് ശേഷമേ റോഡ‌് പുനർനിർമ്മിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകൂമെന്നുമാണ് കെ.സി.സി എന്ന കമ്പനിയുടെ നിലപാട്.
കഴിഞ്ഞ 30ന് വൈകിട്ടാണ് പതിനൊന്നാം മൈലിൽ അടിപ്പാതയോട് ചേർന്നുള്ള ഫ്ലൈ ഓവറിൽ ഗർത്തം രൂപപ്പെട്ടത്. അന്ന് രാത്രി തന്നെ നിർമ്മാണ കമ്പനി ഗർത്തമടച്ച് കോൺക്രീറ്റ് ചെയ്യുകയായിരുന്നു.
എൻ.എച്ച്.എ.ഐ നിർദ്ദേശിച്ചത് പുനർനിർമ്മാണം
ഗർത്തമുണ്ടായ പാത പൂർണമായും പുനർനിർമ്മിക്കുമെന്നാണ് ദേശീയപാത അധികൃതർ അപകടത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്നത്
പുനർനിർമ്മാണച്ചെലവ് നിർമ്മാണ കമ്പനി വഹിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. പുനർനിർമ്മാണം നടക്കുമെന്ന പ്രതീക്ഷയാണ് ജില്ലാഭരണകൂടത്തിനും
അതിനിടിയൊണ് റഡാർ പരിശോധനയിൽ പാകപ്പിഴകൾ കണ്ടെത്തിയാൽ മാത്രം പുനർനിർമ്മാണമെന്ന നിലപാട് നിർമ്മാണ കമ്പനി സ്വീകരിച്ചത്
ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ സംവിധാനം വഴി പരിശോധന നടത്തും. പൊള്ളയായ ഭാഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ പുനർനിർമ്മാണം ആവശ്യമുള്ളൂ
- പ്രൊജക്ട് മാനേജർ, നിർമ്മാണ കമ്പനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |