ആലുവ: സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് തടഞ്ഞുനിറുത്തി ജീവനക്കാരെ മർദ്ദിച്ച കേസിൽ മറ്റൊരു ബസിന്റെ ഉടമയടക്കം മൂന്നുപേർ റിമാൻഡിൽ. ആലുവ - തോപ്പുംപടി റൂട്ടിലെ അൻസായി ബസ് ഉടമ ആലുവ കുന്നുംപുറം റോഡിൽ കണ്ടെത്തിൽപറമ്പിൽ അൻസൺ ജോബ് (38), ജീവനക്കാരായ എടത്തല കൊട്ടാരക്കൽ വീട്ടിൽ ജിതിൻ (35), തായിക്കാട്ടുകര പുത്തൻപീടികയിൽ വീട്ടിൽ അബ്ദുൽസദ്ദാം (32) എന്നിവരെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ 25ന് രാത്രി 7.20ന് ആലുവ കാരോത്തുകുഴി - പുളിഞ്ചോട് റോഡിലെ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം.
ആലുവയിൽനിന്നു യാത്രക്കാരുമായി കുമ്പളത്തേക്ക് പോയ അസ്ളൻ ബസിനെ പ്രതികളെത്തിയ അൻസായി ബസ് കുറുകെ നിറുത്തി തടയുകയായിരുന്നു. തുടർന്ന് ബസിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതികൾ കണ്ടക്ടർ ഏലൂർ സ്വദേശി മനോജ് (53), ഡ്രൈവർ പോണേക്കര സ്വദേശി ധനേഷ് (40) എന്നിവരെ ആക്രമിച്ചു. പരിക്കേറ്റവരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു.
ആലുവയിലേക്കുള്ള യാത്രയ്ക്കിടെ ഇരു ബസുകളും തമ്മിലുണ്ടായ മത്സരയോട്ടമാണ് സംഘർഷത്തിന് കാരണമായത്. അക്രമത്തിന് ഉപയോഗിച്ച ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിൽ രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി സൂചനയുണ്ട്. ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ വന്ദന കൃഷ്ണൻ, എം. ജോസി, ജോൺസൻ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഫയാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |